കൊല്ലം .നഗരത്തെ ഞെട്ടിച്ച 23 ലക്ഷം രൂപയുടെ വൻ മോഷണക്കേസിലെ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിലായി. സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന് ലോക്കർ കുത്തിത്തുറന്ന് പണം കവർന്ന ശേഷം പ്രതികളെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പിടി കൂടിയത്. പ്രതികളെ പിടിക്കാത്തത് പോലീസിന് വലിയ തലവേദന തന്നെ ഉണ്ടാക്കിയിരുന്നു …
കൊല്ലം നഗര മധ്യത്തിൽ നടന്ന വൻ മോഷണക്കേസിലാണ് ഒടുവിൽ രണ്ട് പ്രതികൾ പിടിയിലായത്. ഇരവിപുരം സ്വദേശികളായ സജിൽ, അനന്തു രവി എന്നിവരാണ് പോലീസ് പിടിയിലായത്. ഏപ്രിൽ 26-ന് പുലർച്ചെയായിരുന്നു സംഭവം. സ്ഥാപനത്തിന്റെ പിൻവശത്തെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയും ഉൾപ്പെടെ 23 ലക്ഷം രൂപ കവർന്നു. മോഷണത്തിനിടെ സി.സി.ടി.വി സംവിധാനവും നശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക തുടങ്ങിയ അന്വേഷണം എങ്ങും എത്തിയിരുന്നില്ല.പോലീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസ് ഉണർന്ന് പ്രവർത്തിച്ചത് . സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും മോഷ് ടാങ്ങൾ സംസ്ഥാനം വിട്ടിരുന്നു.
തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ സാന്നിധ്യം കൂടംകുളം മേഖലയിൽ കണ്ടെത്തിയെങ്കിലും കൊല്ലം പോലീസ് അവിടെ എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ കൊല്ലത്തേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയ പോലീസ്, കൊല്ലം കളക്ടറേറ്റ് പരിസരത്ത് വച്ച് ഇരുവരെയും പിടികൂടുകയായിരുന്നു.
ഐസ്ക്രീം കച്ചവടക്കാരനായ ഒന്നാം പ്രതി സ്ഥാപനത്തിൽ സ്ഥിരമായി എത്തിയിരുന്നയാളാണ്. സ്ഥാപനത്തിലെ പണമിടപാടുകൾ നിരീക്ഷിച്ച ശേഷം രണ്ടാം പ്രതിക്കൊപ്പം ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. മോഷണ മുതൽ ഉപയോഗിച്ച് കാറുകളും വിലകൂടിയ മൊബൈൽ ഫോണുകളും വാങ്ങി ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതികളെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികൾക്കെതിരെ കൊല്ലം ഈസ്റ്റ്, കടയ്ക്കൽ, അഞ്ചാലുംമൂട്, നെയ്യാറ്റിൻകര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടക്കത്തിൽ ഉന്നത ഉദ്യോഗസ്ഥർ കാണിച്ച ജാഗ്രതക്കുറവാണ് പ്രതികളെ പിടികൂടാൻ വൈകിയത്.



































