ശാസ്‌താംകോട്ട:പോരുവഴി പഞ്ചായത്തിൽ രണ്ടാം ക്വാസ് വിദ്യാർത്ഥിയായ ഏഴു വയസുകാരന് ഷിഗെല്ല ബാധിച്ചതായി റിപ്പോർട്ട്.ഏഴാം വാർഡിലെ സ്ഥിരതാമസക്കാരനാണ് കുട്ടി.ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.കുട്ടിയുടെ സമ്പർക്ക പട്ടിക ഉടൻ തയ്യാറാക്കും.
ഏഴാംമൈലിലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല ബാധിച്ചത്.ഒന്നര ആഴ്ച മുമ്പ് സ്‌കൂളിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.പുറത്തു നിന്നെത്തിച്ച വെള്ളം കുട്ടികൾ ഉപയോഗിച്ചതിനെ തുടർന്നാണ് ശർദ്ദിയും വയറിളക്കവും ഉൾപ്പെടെ അനുഭവപ്പെട്ടത്.പല കുട്ടികളും ഇപ്പോഴും ചികിത്സയിലാണ്.തുടർന്ന് താത്കാലികമായി അടച്ചുപൂട്ടിയ സ്കൂൾ ഇനിയും തുറന്നിട്ടില്ല.
ഇത് സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നതിനിടയിലാണ് ഭക്ഷ്യവിഷബാധയേറ്റ കുട്ടിക്ക് ഷിഗെല്ല സ്ഥിരികരിച്ചത്.അതിനിടെ സ്‌കൂളിനെതിരെ നടപടിയെടുക്കാൻ എൽഡിഎഫ് ഭരിക്കുന്ന പോരുവഴി പഞ്ചായത്ത് തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.


































