27.5 C
Kollam
Saturday 25th July, 2026 | 04:44:42 PM
Home News Breaking News റോഡ് വികസനം,കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എം.പി

റോഡ് വികസനം,കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എം.പി

ചിന്നക്കട–ഇടമൺ ഭാഗത്തും ദേശീയപാത 744 നാല് വരിയായി വികസിപ്പിക്കണം; 10 മീറ്റർ വികസനവും ഡി-നോട്ടിഫിക്കേഷനും അംഗീകരിക്കാനാകില്ല: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എം.പി.

കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ദേശീയപാത-744ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. കൂടിക്കാഴ്ച നടത്തി. ദേശീയപാതയുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമേറിയ വിഷയങ്ങൾ മന്ത്രി മുമ്പാകെ വിശദമായി അവതരിപ്പിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.

പ്രതിദിനം പതിനായിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന അന്തർസംസ്ഥാന പാതയായ ദേശീയപാത-744ന്റെ കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗം 10 മീറ്റർ വീതിയിൽ മാത്രം വികസിപ്പിച്ച് ദേശീയപാത പദവി ഒഴിവാക്കി (ഡി-നോട്ടിഫിക്കേഷൻ) സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കം സംബന്ധിച്ച് ശക്തമായ പ്രതിഷേധമാണ് എം.പി. മന്ത്രിയെ അറിയിച്ചത്.

ഈ വിഷയത്തിൽ ജനപ്രതിനിധികൾ, യാത്രക്കാർ, സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ നേരിട്ടും ഫോണിലൂടെയും നവമാധ്യമങ്ങളിലൂടെയും ആശങ്ക അറിയിക്കുകയും ശക്തമായ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് എം.പി. മന്ത്രിയെ നേരിൽ കണ്ടത്.

കൊല്ലം ചിന്നക്കട മുതൽ ഇടമൺ വരെയുള്ള പാത കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവിലുള്ള ഗതാഗത സാന്ദ്രതയും ഭാവിയിലെ വാഹന വർധനവും കണക്കിലെടുത്താൽ വെറും 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും ഇത് ജനങ്ങളുടെ ദീർഘകാല താൽപര്യങ്ങൾക്ക് വിരുദ്ധവും പ്രദേശത്തിന്റെ വികസന സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ദേശീയപാത അതോറിറ്റിയുടെ ചീഫ് എൻജിനീയറെ വിളിച്ചുവരുത്തി വിഷയത്തിൽ വിശദീകരണം തേടി. മുൻ സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.

ഇതിന് മറുപടിയായി, സംസ്ഥാനത്ത് സർക്കാർ മാറിയ സാഹചര്യത്തിൽ മുൻ തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു. കൂടാതെ, കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ പ്രഖ്യാപിച്ച സമയത്ത് കൊല്ലം ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ഭാഗം ദേശീയപാതയായി തന്നെ നിലനിർത്തുമെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

10 മീറ്റർ വികസനവും ഡി-നോട്ടിഫിക്കേഷനും പൂർണമായും ഉപേക്ഷിച്ച് ദേശീയപാത-744നെ നാല് വരിപ്പാതയായി വികസിപ്പിക്കണമെന്നും, കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ ബൈപ്പാസുകൾ ഉൾപ്പെടുത്തി ശാസ്ത്രീയമായ വികസന പദ്ധതി നടപ്പാക്കണമെന്നും എം.പി. മന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അനുകൂല തീരുമാനം ഉറപ്പാക്കുന്നതിനൊപ്പം, മുൻ സർക്കാർ സ്വീകരിച്ച നിലപാട് തിരുത്തുന്നതിനായി കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരെ നേരിൽ കണ്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വിഷയത്തിന് ദേശീയതലത്തിൽ പ്രാധാന്യം നൽകുന്നതിനായി പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ലോക്സഭയിലെ ശൂന്യവേളയിലും റൂൾ 377 പ്രകാരവും നോട്ടീസുകൾ നൽകിയിരുന്നുവെന്നും, ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതുവരെ ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here