കൊല്ലം.പിആർഡിയിലെ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിതരണത്തിൽ ക്രമക്കേട്. ഒരേ അക്കൗണ്ടിലേക്ക് വ്യത്യസ്ത പേരുകളിൽ പണം മാറ്റിയതിന്റെ രേഖകൾ പുറത്ത്. അധികതുക മാനദണ്ഡങ്ങൾ മറികടന് സ്വന്തം അക്കൗണ്ടിലേക്ക് ഓഫീസ് ക്ലർക്ക് തിരികെ വാങ്ങിയതായും രേഖകൾ വ്യക്തമാക്കുന്നു. അതേസമയം, സംഭവിച്ചത് ക്ലറിക്കൽ പിഴവാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇക്കാര്യം ബോധ്യപ്പെടുത്തി പരാതിക്കാരെ പിന്തിരിപ്പിക്കാനാണ് നീക്കം
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്നുള്ള പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിതരണത്തിലാണ് ക്രമക്കേട് നടന്നതായ് ആരോപണമുള്ളത്. വകുപ്പില്‍നിന്ന് തുക അനുവദിച്ച് ഉത്തരവായതിനുശേഷവും ചിലർക്ക് പണം അക്കൗണ്ടിൽ ലഭിച്ചിരുന്നില്ല. മറ്റു ചില അക്കൗണ്ടുകളിൽ തുക ഇരട്ടിയായ് ലഭിക്കുകയും ചെയ്തു. ഇങ്ങനെ നൽകിയ ഇരട്ടിതുക ക്ലർക്ക് സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി കൈപ്പറ്റി. പെന്‍ഷന്‍ തുക ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ സാമ്പത്തിക അനുകൂല്യങ്ങള്‍ ട്രഷറി വഴി മാത്രമേ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടുള്ളു എന്നതാണ് ചട്ടം.
ഏതെങ്കിലും വിധത്തില്‍ സര്‍ക്കാര്‍ പണം അധികമായി നല്‍കിയാല്‍ അത് തിരികെ പിടിക്കേണ്ടതും ട്രഷറി മുഖേനയാണ്. അതേസമയം, ക്ലറിക്കൽ പിഴവാണ് ഉണ്ടായതെന്നാണ് പി ആർ ഡിയിലെ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിശദീകരണം. അതേസമയം തന്നെ
കേരള ഫിനാന്‍ഷ്യല്‍ കോഡിലെയും കേരള ട്രഷറി കോഡിലെയും മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയതിൽ വ്യക്തതയില്ല. ഇടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യമുയരുന്നതിനിടെ ചിലർ പരാതി പിൻവലിച്ച് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിട്ടുണ്ട്.


































