27.5 C
Kollam
Saturday 25th July, 2026 | 04:36:18 PM
Home News Kerala സി.എസ്.ഇ.ബി പരീക്ഷകൾ അനിശ്ചിതത്വത്തിൽ; ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിൽ

സി.എസ്.ഇ.ബി പരീക്ഷകൾ അനിശ്ചിതത്വത്തിൽ; ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിൽ

കൊല്ലം.സി.എസ്.ഇ.ബി പരീക്ഷകൾ അനിശ്ചിതത്വത്തിൽ; ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കടുത്ത പ്രതിഷേധത്തിൽ

കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 09/26, 10/26, 11/26, 12/26 വിജ്ഞാപനങ്ങൾ പ്രകാരം നടത്താനിരുന്ന എല്ലാ പരീക്ഷകളും 2026 ജൂൺ 24-ന് യാതൊരു വ്യക്തമായ കാരണവും പൊതുജനങ്ങളെ അറിയിക്കാതെ മാറ്റിവെച്ചതോടെ സഹകരണ മേഖലയിലെ നിയമന നടപടികൾ പൂർണമായും അനിശ്ചിതത്വത്തിലായി.

2026 ജൂലൈ 11, ജൂലൈ 26, ഓഗസ്റ്റ് 8, ഓഗസ്റ്റ് 16 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ട് ഒരു മാസത്തോളമായിട്ടും പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പഠനവും ജോലിയും കുടുംബജീവിതവും മാറ്റിവെച്ച് മാസങ്ങളായി തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളെയാണ് ഈ അനാസ്ഥ നേരിട്ട് ബാധിക്കുന്നത്.

പരീക്ഷ എപ്പോൾ നടത്തുമെന്ന ചോദ്യത്തിന് ഇന്നുവരെ വ്യക്തമായ മറുപടിയില്ല. പരീക്ഷാ ബോർഡുമായി ബന്ധപ്പെട്ട് അന്വേഷിക്കുമ്പോൾ, “സർക്കാർ നിർദേശപ്രകാരമാണ് പരീക്ഷകൾ മാറ്റിവെച്ചത്. കാരണം അറിയില്ല. പുതിയ തീയതിയെക്കുറിച്ചും വ്യക്തതയില്ല” എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഒരു സർക്കാർ സ്ഥാപനത്തിന് സ്വന്തം തീരുമാനത്തിന്റെ കാരണം പോലും പറയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന ഗുരുതരമായ ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.

ഇതിനിടെ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതുപോലും പ്രതിസന്ധിയിലാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഡെപ്യൂട്ടി രജിസ്ട്രാർ, സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരുടെ അഭാവം ബോർഡിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ഗുരുതരമായ കാര്യം, ഈ വിഷയം സഹകരണ മന്ത്രിയുടെ ശ്രദ്ധയിൽ പലതവണപ്പെടുത്തിയിട്ടും ഇതുവരെ വ്യക്തമായ വിശദീകരണമോ പരിഹാര നടപടികളോ ഉണ്ടായിട്ടില്ല എന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. സർക്കാരിന്റെ മൗനം സഹകരണ മേഖലയിലെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവിയെ അവഗണിക്കുന്നതല്ലേയെന്ന ചോദ്യവും ശക്തമാകുകയാണ്.

സഹകരണ മേഖലയിലെ നിയമന നടപടികൾ രാഷ്ട്രീയവും ഭരണപരവുമായ അനാസ്ഥയുടെ ഇരയാകരുത്. പരീക്ഷകൾ അനിശ്ചിതമായി നീട്ടിവെക്കുകയും, ഉദ്യോഗാർഥികൾക്ക് യാതൊരു ഔദ്യോഗിക വിശദീകരണവും നൽകാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

മാറ്റിവെച്ച എല്ലാ പരീക്ഷകൾക്കും അടിയന്തരമായി പുതിയ തീയതി പ്രഖ്യാപിക്കണം. ബോർഡിലെ ഒഴിവുകൾ നികത്തി ഭരണസംവിധാനം സാധാരണ നിലയിലാക്കണം. സഹകരണ മേഖലയിലെ ഉദ്യോഗാർഥികളുടെ ഭാവിയെ ഇനിയും അനിശ്ചിതത്വത്തിൽ തള്ളിവിടരുത് എന്നതാണ് അവരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here