തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെയും ഇവിടെ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് ഇതുവരെ നാല് പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും. കുട്ടിയെ കടിച്ച ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് നാലു തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. ട്യൂബുകൾ മാറ്റിയെന്നും ഡോക്ടർമാർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളിൽ സംസാരിച്ചു. കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയിൽ ഗുണമായി.
കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. എട്ട് വയസുകാരൻ ആൽജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്.





































