പത്തനംതിട്ടയിൽ വയോധികയുടെ മരണം കൊലപാതകം. മകനും പെൺസുഹൃത്തും ചേർന്നാണ് വയോധികയെ കൊലപ്പെടുത്തിയത് എന്നാണ് തെളിഞ്ഞിരിക്കുന്നത്.
കോയിപ്പുറത്ത് പൊന്നമ്മ തോമസ് (75) ആണ് മരിച്ചത്. കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു . കൊലനടന്ന് 24 മണിക്കൂറിനുള്ളിൽ കോയിപ്പുറം പൊലീസാണ് കൊലക്കേസിന്റെ ചുരുളഴിച്ചത്. സ്വന്തം മകൻ ടിജോ തോമസ്, ടിജോയ്ക്ക് ഒപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന 37 കാരിയായ റിൻസി മോൾ എന്നിവരാണ് പ്രതികൾ. ടിജോയും റിൻസിയും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ടിജോ പൊന്നമ്മയുടെ നെഞ്ചിൽ മർദ്ദിക്കുകയും ശ്വാസംമുട്ടിക്കുകയുമായിരുന്നു.
ആദ്യം സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്റതികളുടെ കണക്കുകൂട്ടൽ എല്ലാം പൊളിഞ്ഞു. ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തിൽ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. ഫോൺ സന്ദേശം ലഭിച്ച ഉടനെ ആശുപത്റിയിലെത്തിയ കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ ജി എന്നിവർക്ക് മൃതദേഹം കണ്ടപ്പോൾ തന്നെ അസ്വാഭാവികകൾ തോന്നി.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ലഭിച്ച വിവരങ്ങൾ കേസിൽ വളരെ നിർണായകമായി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം കൂടി ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി പിആർ സന്തോഷിനായിരുന്നു മേൽനോട്ട ചുമതല. സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ ജി, എസ്‌ഐ പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.


































