26.6 C
Kollam
Tuesday 4th August, 2026 | 03:51:03 PM
Home Lifestyle Entertainment ഉറങ്ങി കിടക്കുന്ന ഷാനുക്കയെ കാണാൻ ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞു പോയത്; ഇക്ക, ഡാഡിയുടെ അടുത്തേക്ക്...

ഉറങ്ങി കിടക്കുന്ന ഷാനുക്കയെ കാണാൻ ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞു പോയത്; ഇക്ക, ഡാഡിയുടെ അടുത്തേക്ക് പോയിട്ട് ഒരു വര്ഷം

prem nazir son shanavas shane

പ്രേം നസീറിന്റെ മകന്റെ ഓർമ്മദിനം സിദ്ദു പനക്കൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വര്ഷം ഒന്നുകഴിഞ്ഞിട്ടും ഇപ്പോഴും മരണം നടന്ന ദിവസത്തെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടെന്നാണ് സിദ്ദു പറയുന്നത്.

സിദ്ദുവിന്റെ വാക്കുകൾ

ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ അറിയാതെ കണ്ണുകളിൽ വെള്ളം നിറയും… ഇന്ന് ഷാനുക്ക മരിച്ചിട്ട് ഒരു വർഷം ആകുന്നു. ഷാനവാസ് ഇക്ക ലോകത്തുനിന്ന് വിട പറഞ്ഞപ്പോൾ കഴിഞ്ഞവർഷം എഴുതിയത്. തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ഞാൻ. ഉറങ്ങി കിടക്കുന്ന ഷാനുക്കയെ കാണാൻ. ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞു പോയത്. ഷാനുക്ക ഈ ലോകം വിട്ടു പോയി എന്ന വാർത്ത ഇന്നലെ രാത്രി 11 മണിയോടുകൂടി അറിഞ്ഞപ്പോൾ അത് വിശ്വസിക്കാനായില്ല.

45 വർഷത്തെ ബന്ധമാണ് അവസാനിക്കുന്നത്. മലയാള ചലച്ചിത്ര പരിഷത്തിലെ ഓഫീസ് ബോയ് ആയിരുന്ന 80 കളിൽ നസീർ സാറിന്റെ വീട്ടിലേക്ക് നിരന്തരം പോയിക്കൊണ്ടിരുന്നപ്പോൾ തുടങ്ങിയ ബന്ധമാണ്. പ്രേം നസീർ എന്ന ഇതിഹാസത്തിന്റെ മകനെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.ആ വീടിന്റെ വരാന്തയിൽ നിൽക്കുമ്പോൾ, അകത്തുനിന്ന് ഷാനുക്ക കടന്നുവരുന്നത് കണ്ടാൽ ഒതുങ്ങി നിൽക്കുന്ന ബഹുമാനത്തിൽ തുടങ്ങി കാണുമ്പോൾ ചിരിക്കുന്നതിലേക്കും പരിചയപ്പെടുന്നതിലേക്കും എത്തി ആ ബന്ധം. അന്ന് അദ്ദേഹം സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ടില്ല. 81ലാണ് ആദ്യസിനിമ പ്രേമ ഗീതങ്ങൾ റിലീസ് ആവുന്നത്.പരിഷത്തിലെ ജോലിക്കാലത്തിനു ശേഷവും മദ്രാസിലെ സ്റ്റുഡിയോകളിൽ വച്ച് പലതവണ കണ്ടു സംസാരിച്ചു. അദ്ദേഹം അത്യാവശ്യം തിരക്കുള്ള നടനായി മാറിക്കൊണ്ടിരുന്നു. മദ്രാസിൽ നിന്ന് ഞാൻ താമസം കേരളത്തിലേക്ക് മാറിയതിനുശേഷം കുറെ നാൾ പിന്നെ ടച്ച് ഒന്നുമുണ്ടായില്ല.

പിന്നെ കാണുന്നത് തിരുവനന്തപുരത്ത് ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് ഏകദേശം 20 വർഷത്തോളം മുൻപാണെന്ന് തോന്നുന്നു. അന്നവിടെ ഷീല ചേച്ചിയും ഉണ്ടായിരുന്നു. ഷാനുക്ക എന്നെ ഷീല ചേച്ചിയുടെ അടുത്തേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തി ഇതാരാണെന്ന് ഓർമ്മയുണ്ടോ എന്ന് ചോദിച്ചു. ഞാൻ പരിഷത്തിൽ ജോലി ചെയ്യുമ്പോൾ ഷീല ചേച്ചിയായിരുന്നു ട്രഷറർ. ആ ഓർമ്മകളൊക്കെ പുതുക്കി. ആ പരിചയം പുതുക്കലും സൗഹൃദവും പിന്നീട് ദൃഢമായി മാറുകയായിരുന്നു.ഷാനുക്ക തിരുവനന്തപുരത്താണ് താമസം, ഫാമിലി മലേഷ്യയിലും. ഇടയ്ക്കിടയ്ക്ക് മലേഷ്യ പോയി വരും. പോകുന്നതിനു മുമ്പ് ഫോൺ ചെയ്തു ചോദിക്കും വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരണൊ എന്ന്. ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും ഒന്നു രണ്ടു തവണ ചെറിയ സമ്മാനങ്ങൾ കൊണ്ടുതന്നു.

ആറേഴുവർഷം വർഷം മുൻപ് ഒരു തിരുവോണത്തിന് ഞാൻ എന്റെ വീട്ടിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ഞങ്ങൾ അയൽപക്കത്തുള്ള മൂന്നുനാലു വീട്ടുകാർ ചേർന്നായിരുന്നു അത്തവണത്തെ ഓണസദ്യ. ഭക്ഷണം കഴിച്ചശേഷം ചെറിയ കളികളിൽ ഒക്കെ പങ്കെടുത്തതാണ് അദ്ദേഹം മടങ്ങിയത്.
തിരുവനന്തപുരത്ത് ഡിപിഐ ജംഗ്ഷനടുത്താണ് അദ്ദേഹം താമസിക്കുന്നത്. ഞാൻ ആ വഴി പോകുമ്പോൾ വിളിച്ചു നോക്കും അദ്ദേഹം ഉണ്ടെങ്കിൽ വീട്ടിൽ കയറി കുറച്ചുനേരം സംസാരിച്ചിട്ടാണ് പോവുക. ഏകദേശം മൂന്നോ നാലോ വർഷം മുമ്പ് അദ്ദേഹത്തിന് ഒരു കിഡ്നി മാറ്റിവെക്കൽ ഓപ്പറേഷൻ ഉണ്ടായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് സുഖമായ ശേഷവും അദ്ദേഹത്തെ പോയി കണ്ടു. ആ സമയത്ത് അദ്ദേഹം ആദ്യത്തെ ഫ്ലാറ്റ് വിട്ട് മറ്റൊന്നിലേക്ക് മാറിയിരുന്നു.

ഞാൻ വർക്ക് ചെയ്ത അഞ്ചു സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങളുടെ “ചൈന ടൗൺ” എന്ന പടത്തിലാണ് അദ്ദേഹം വീണ്ടും അഭിനയിച്ചു തുടങ്ങിയത് എന്ന് തോന്നുന്നു. എയ്ഞ്ചൽസ് എന്ന പടത്തിൽ എന്റെ മൂത്തമകൻ അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുകയും ചെയ്തു. ആറുമാസം മുമ്പ് മുതൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചാൽ കിട്ടുമായിരുന്നില്ല. അദ്ദേഹം മലേഷ്യയിൽ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ഇക്കഴിഞ്ഞ ജൂൺ 27ആം തീയതി വൈകിട്ട് ഞാൻ അദ്ദേഹത്തെ വീണ്ടും വിളിച്ചുനോക്കി ഫോൺ എടുത്തില്ല. 10 മിനിറ്റ് കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു ചെറിയ അസുഖങ്ങളൊക്കെ ആയി ഇരിക്കുകയാണെന്ന് പറഞ്ഞു. ചുമ ഉണ്ട് എന്നാണ് പറഞ്ഞത്. ഞാൻ തിരുവനന്തപുരത്ത് വരുമ്പോൾ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

നസീർ സാറിന്റെ അതേ സ്വഭാവം തന്നെയായിരുന്നു എന്റെ അനുഭവത്തിൽ ഷാനുക്കക്ക്. വലുപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഇഷ്ടപ്പെടുന്ന ശീലം സ്നേഹിക്കുന്ന ശീലം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമായ നസീർ സാറിന്റെ മകന് അങ്ങനെ ആവാനേ കഴിയൂ. ആ ബന്ധവും അറ്റ് പോവുകയാണ്. ചില ബന്ധങ്ങൾ വേർപെടുമ്പോൾ, എന്നെന്നേക്കുമായി നഷ്ടമാകുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്.
മഹാനായ ആ പിതാവിന്റെ മകൻ ഡാഡിയുടെ അടുത്തേക്ക് യാത്രയായി കഴിഞ്ഞു. വർഷങ്ങൾക്കുശേഷം മകനെ കാണാൻ ആ പിതാവും മാതാവും അവിടെ കാത്തിരിക്കുന്നുണ്ടാകും. യാത്രയയക്കുന്നവരുടെ വേദന യാത്ര പോകുന്നവർ അറിയുന്നില്ല എന്നതാണ് സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here