ജയ്പുർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്തത് 30-ലേറെ പേർ. ശ്രീ ഗംഗാനഗറിലെ 13 വയസ്സുകാരിയാണ് അഞ്ചുദിവസത്തോളം നീണ്ട ക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇതുവരെ എട്ടുപ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്
വീട് വിട്ടിറങ്ങിയ പെൺകുട്ടി ജൂൺ 18 മുതൽ 22 വരെയുള്ള തീയതികളിലാണ് വിവിധ ഹോട്ടലുകളിൽവെച്ച് ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. ഒരു റിക്ഷാത്തൊഴിലാളിയാണ് അടുപ്പം സ്ഥാപിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ പണം വാങ്ങി ഒരു ഹോട്ടലുടമയ്ക്ക് കൈമാറി. പിന്നീട് ശ്രീ ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ പലദിവസങ്ങളിലായി ബലാത്സംഗംചെയ്തതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതോടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽഫോൺ വിവരങ്ങളടക്കം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി മോചിപ്പിച്ചു. ഇതോടെയാണ് കൂട്ടബലാത്സംത്തിന്റെ വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്.
പലദിവസങ്ങളിലായി ക്രൂരമായ ലൈംഗികപീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ മൊഴി. നിരന്തരം പീഡനത്തിനിരയായി ശാരീരികമായി അവശയായിട്ടും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ശ്രീ ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ഇതിൽ എട്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം, സംഭവത്തിൽ സർക്കാരിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷപാർട്ടികളും രംഗത്തെത്തി. ശ്രീ ഗംഗാനഗറിലെ അനധികൃത ഹോട്ടലുകൾക്കെതിരേ നടപടി വേണമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടു. ശ്രീ ഗംഗാനഗറിൽ മാത്രം 150-ലേറെ ഹോട്ടലുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം. ഇത്തരം ഹോട്ടലുകളെല്ലാം അടച്ചുപൂട്ടണമെന്നാണ് ആവശ്യം.



































