ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴക നേതാവുമായ വിജയ് സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും അവകാശപ്പെടുന്ന കുട്ടിക്കാലത്തെ ദാരിദ്ര്യവും കഷ്ടപ്പാടും പൊള്ളത്തരമെന്ന വാദവുമായി സഹപാഠി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മനു ജോസഫാണ് വിജയ് നടത്തിയ ദാരിദ്ര്യം സംബന്ധിയായ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ചൂണ്ടിക്കാണിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള പ്രസംഗത്തിലും പട്ടിണി എന്താണെന്ന് അറിയാമെന്ന രീതിയിൽ വിജയ് സംസാരിച്ചിരുന്നു. എന്നാൽ ഇതെല്ലാം പൊള്ളത്തരമാണ്. മൂന്നാം ക്ലാസിൽ വിജയ് തന്റെ സഹപാഠിയായിരുന്നുവെന്നും വിജയുടെ പിതാവ് മകനെ ചലചിത്ര മേഖലയിലേക്ക് ലക്ഷ്യമിട്ടാണ് വളർത്തിയെടുത്തതെന്നുമാണ് മനു ജോസഫ് ആരോപിക്കുന്നത്.
അക്കാലത്ത് മറ്റേത് നിർമ്മാതാവിനേയും പോലുള്ള സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരിക്കാമെങ്കിലും അതിനെ തമിഴ്നാട്ടിലെ ദാരിദ്ര്യവുമായി താരതമ്യം ചെയ്യാനാവില്ലെന്നുമാണ് മനു ജോസഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്വാധീനമുള്ള പലരും കടത്തിലാവുന്നതും ദാരിദ്ര്യവും തമ്മിൽ ആശയക്കുഴപ്പം നേരിടുന്നവരാണ്. രണ്ടും വ്യത്യസ്തമാണെന്നുമാണ് മനു ജോസഫ് എക്സിലെ കുറിപ്പിൽ വിശദമാക്കുന്നത്. രാഷ്ട്രീയത്തിൽ എത്തുമ്പോൾ ജനങ്ങളുടെ അനുതാപം പിടിച്ചുപറ്റാൻ ഇത്തരം ദാരിദ്ര്യ കഥകൾ ചമയ്ക്കുന്നത് ശരിയല്ലെന്നുള്ള വിമർശനത്തോടെയാണ് പരാമർശം.
വിജയിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, സഹപാഠിയുടെ ഈ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തർക്കങ്ങൾക്കാണ് കാരണമായിരിക്കുന്നത്. വിജയുടെ ആരാധകർ ഈ ആരോപണത്തെ തള്ളിക്കളയുമ്പോൾ, രാഷ്ട്രീയ എതിരാളികൾ ഇത് വിജയിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ വിജയ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എക്സിലെ കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ മനു ജോസഫ് നടത്തിയ പ്രതികരണത്തോട് നാലര ലക്ഷത്തിലേറെ പേരാണ് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്.


































