ന്യൂ ഡെൽഹി: പശ്ചിമ ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പും തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഇരു സംസ്ഥാനങ്ങളിലെയും ആവേശകരമായ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ ആദ്യഘട്ടവും തമിഴ്‌നാട്ടിലെ ഒറ്റഘട്ട വോട്ടെടുപ്പും നടക്കുന്നത്.
ബംഗാളിലെ 152 മണ്ഡലങ്ങളാണ് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നത്. എസ്ഐആർ നടപടികൾക്ക് ശേഷം പുതുതായി 3.22 ലക്ഷം വോട്ടർമാരെ കൂടി ബംഗാളിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിലെ വിവിധയിടങ്ങളിൽ വൻ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉൾപ്പെടെയുള്ള പ്രമുഖ വനിതാ നേതാക്കളും പ്രചാരണത്തിനായി സംസ്ഥാനത്തുണ്ട്. അതേസമയം, കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് തങ്ങളുടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
തമിഴ്‌നാട്ടിലും 234 മണ്ഡലങ്ങളിലേക്കുള്ള പോരാട്ടം മുറുകുകയാണ്. സംസ്ഥാനത്ത് ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ഒൻപതിന് തന്നെ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. മെയ് 4-നാണ് എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.





































