ന്യൂ ഡെൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സംബന്ധിച്ച സി പി എം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലുകൾ വിശദീകരിച്ച് ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും സി പി എമ്മിന് വീഴ്ചകൾ സംഭവിച്ചതായും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നത് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും സി സി വിലയിരുത്തി. നേതാക്കളുടെ പെരുമാറ്റത്തിലും ശൈലിയിലും കടുത്ത പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും, ജനങ്ങളോട് വിനയത്തോടെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവ്വം കേൾക്കാനും സാധിക്കാതെ വന്നത് അടിമുടി തിരുത്തണമെന്നും പാർട്ടി തയ്യാറാക്കിയ രേഖ നിർദ്ദേശിക്കുന്നതായും ജനറൽ സെക്രട്ടറി വ്യക്തമാക്കി. സെപ്റ്റംബർ പകുതിയോടെ ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തോൽവിയും നേതൃത്വത്തിന്റെ വീഴ്ചകളും വിശദമായി ചർച്ച ചെയ്യുമെന്നും, സ്വയംവിമർശനം എല്ലാവർക്കും ബാധകമാണെന്നും എം എ ബേബി വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ മാധ്യമങ്ങൾ അനാവശ്യമായി ചർച്ചയാക്കുകയായിരുന്നുവെന്നും, എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാന തലത്തിൽ സിപിഎം-സിപിഐ നേതാക്കൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് എതിരായി പരാതി ലഭിച്ചിട്ടില്ല. ജില്ലാ സെക്രട്ടറി ആയി നിയമിച്ചതിന് എതിരായി ദേശീയ നേതൃത്വത്തിന് പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും ബേബി വിവരിച്ചു. മാധ്യമ വാർത്തകൾ പോലെ അല്ല കാര്യങ്ങലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


































