ന്യൂഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മറുപടിയായി വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഓഫീസുകളിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തേക്കുള്ള മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് Rajeev Chandrasekhar ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാജീവ് ചന്ദ്രശേഖറിനൊപ്പം Kummanam Rajasekharan, V. Muraleedharan എന്നിവരും മാർച്ചിന് നേതൃത്വം നൽകി. രാഹുൽ ഗാന്ധിയും കോൺഗ്രസും അരാജകത്വം സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ വസതി ആക്രമിക്കാനാണ് ശ്രമമെന്നും ആരോപിച്ചാണ് ഡൽഹിയിലെ പ്രതിഷേധത്തിന് സംസ്ഥാനങ്ങളിലാകെ മറുപടി പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ബി.ജെ.പി വ്യക്തമാക്കി.
കെപിസിസി ഓഫീസിലേക്കുള്ള മാർച്ച് പ്രതിഷേധത്തിനപ്പുറം നേരിയ സംഘർഷത്തിനും വഴിവെച്ചു. സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായാണ് ബി.ജെ.പി കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേഡിന്റെ ഒരുഭാഗം തകർത്തു മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു.
ഇതിനിടെ വനിതാ പ്രവർത്തകയെ പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലീസുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
അതേസമയം, ബിഹാറിലെ പട്നയിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധങ്ങൾ തെരുവുയുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇരുവിഭാഗത്തുമായി നിരവധി പേർക്ക് പരിക്കേറ്റു. ജയ്പൂരിലും മുംബൈയിലും സമാന പ്രതിഷേധങ്ങൾ വലിയ അനിഷ്ടസംഭവങ്ങളില്ലാതെ നടന്നു.




























