കൊച്ചി. നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഗുണ്ടായിസം. വിഡിയോ പുറത്തുവന്നതോടെ നടപടി. അലങ്കാര്‍ എന്ന സ്വകാര്യ ബസ് റോഡിനു നടുവില്‍ നിര്‍ത്തി ആളെ ഇറക്കിയപ്പോള്‍ പിന്നിലെ കാര്‍ യാത്രക്കാരന്‍ ഹോണ്‍മുഴക്കിയതാണ് പ്രകോപനമായത്. ലഹരിക്ക് അടിമ എന്നു തോന്നുന്ന ബസ് ജീവനക്കാരന്‍ ഇറങ്ങി കാര്‍ തടഞ്ഞുവച്ചു. ബസ് പോയിട്ടും കാര്‍ വിടാതെ ഭീഷണിപ്പെടുത്തുകയായിരുന്നു. കാര്‍ യാത്രക്കാരായ കുടുംബം പരിഭ്രാന്തരായി അപ്പോള്‍ തന്നെ പൊലീസ് സഹായത്തിനു വിളിക്കുന്നത് വിഡിയോയിലുണ്ട്.

കാർ യാത്രക്കാരെ റോഡിൽ തടഞ്ഞുനിർത്തി മർദ്ദിക്കാൻ ശ്രമം നടന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം 9 ആം തിയതി ഇടപ്പള്ളി ജംഗ്ഷനിലാണ് സംഭവം. ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിനാണ് അക്രമം. എറണാകുളം സ്വദേശി ഷാജി ജോസിനും കുടുംബത്തിനും നേരെയായിരുന്നു അക്രമം. സംഭവത്തിൽ കുടുംബം പോലീസിന് പരാതി നൽകി. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതര്‍ നടപടി എടുത്തു. പള്ളുരുത്തിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി അന്‍സാര്‍ (27) ആണ് അറസ്റ്റിലായത്. ‘അലങ്കാര്‍’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ ഇയാളെ പിടികൂടുന്നതിനിടെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുനിലിന്റെ മുഖത്തിന് പരിക്കേറ്റു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യാനായി എത്തിയപ്പോഴാണ് ഇയാള്‍ ആക്രമണം അഴിച്ചുവിട്ടത്. പ്രതിയുടെ ആക്രമണത്തില്‍ എ.എസ്.ഐ. സുനിലിന്റെ മുഖത്തിന് പരിക്കേറ്റെങ്കിലും പോലീസ് സാഹസികമായി ഇയാളെ കീഴടക്കുകയായിരുന്നു. പിടിയിലായ അന്‍സാര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ബസുകളില്‍ നിന്നും മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി വരെ ഇടപെട്ടിട്ടും ബസുകളിലെ ജീവനക്കാരുടെ അക്രമം അവസാനിപ്പിക്കാനാവാത്ത നിലയാണ് കൊച്ചിയില്‍































