രാജസ്ഥാനിലെ ഉദയപൂരിൽ സ്കൂൾ മൈതാനത്ത് കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തീതാർഡി ആർകെ പുരം സ്വദേശിയായ മഹർത്ത് രാജ് സിംഗ് (8) ആണ് മരിച്ചത്. തിങ്കളാഴ്ച സ്കൂളിലെ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ, ഹാൻഡ് ബോൾ പോസ്റ്റിൽ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് വീഴുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള എംബി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൈതാനത്തെ കായിക ഉപകരണങ്ങളുടെ ബലപരിശോധന നടത്തുന്നതിൽ വീഴ്ച സംഭവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വസ്തു കച്ചവടക്കാരനായ ദേവേന്ദ്ര പാൽ സിംഗ് ചൗഹാന്റെ ഏക മകനായ മഹർത്തിന്റെ മരണത്തിൽ ബന്ധുക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.































