Home News Breaking News അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; കൊലയാളി പിടിയിൽ

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; കൊലയാളി പിടിയിൽ

ബിക്കാനീർ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനിൽ വച്ച് റെയിൽവേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി. ഗുജറാത്ത് സ്വദേശി ജിഗർ കുമാർ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്. ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് അടുത്തുള്ള ലുങ്കരൻസർ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് സംഭവം. കൊലയാളിയായ ജുബർ മേമൻ എന്ന അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് പുറത്തുവിട്ട വിവരപ്രകാരം, രാത്രി ട്രെയിനിൽ വച്ച് സൈനികനും അറ്റൻഡർമാരും തമ്മിൽ സീറ്റിനെ ചൊല്ലി തർക്കം ഉണ്ടാവുകയും, പിന്നാലെ അറ്റൻഡർമാരിൽ ഒരാൾ കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇദ്ദേഹത്തെ കുത്തുകയും ചെയ്തു. വയറിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റ സൈനികൻ, ട്രെയിനിനകത്ത് കുഴഞ്ഞുവീണു. സഹയാത്രികർ ഉടൻ വിവരം അധികൃതരെ അറിയിച്ചു. ട്രെയിൻ ബിക്കാനീരിൽ എത്തിയ ഉടൻ ഇദ്ദേഹത്തെ പ്രിൻസ് ബിജയ് സിംഗ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന അറ്റൻഡർമാരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് കരുതുന്ന കത്തി പോലീസ് കണ്ടെത്തി. യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പരിശോധനയ്ക്കായി കൊലപാതകം നടന്ന കോച്ച് സീൽ ചെയ്തു. ഈ കോച്ചിൽ നിന്നും യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. ട്രെയിൻ ജോധ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ഇതിൽ ഫോറൻസിക് പരിശോധന നടത്തും. സൈന്യത്തിൽ നിന്നുള്ള പ്രതിനിധികളും കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളും എത്തിയശേഷം ബിക്കാനീറിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കും. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തും.