26.5 C
Kollam
Wednesday 2nd September, 2026 | 10:26:16 PM
Home News Kerala അർദ്ധരാത്രി ട്രെയിനിൽ നിന്നും ടി.ടി.ഇ ഇറക്കിവിട്ട വനിതാ യാത്രക്കാരിക്ക് റെയിൽവേ 2 ലക്ഷം രൂപ നഷ്ടപരിഹാരം...

അർദ്ധരാത്രി ട്രെയിനിൽ നിന്നും ടി.ടി.ഇ ഇറക്കിവിട്ട വനിതാ യാത്രക്കാരിക്ക് റെയിൽവേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവന്തപുരം . റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും വനിതാ യാത്രക്കാരിയെ അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ഒരു മാസത്തിനകം റെയിൽവേ നഷ്ടപരിഹാരം നൽകണം. ഇതിനുശേഷം സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണം നടത്തി ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് തുക നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു. തുക നൽകിയ ശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണം.

തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്ക് തുക നൽകാനാണ് ഉത്തരവ്.

2023 ജൂലൈ 30 ന് 16348 നമ്പർ ട്രെയിനിൽ വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. എസ് 4 കംപാർട്ട്മെന്റിൽ 41-ാം നമ്പർ ബർത്ത് അനുവദിക്കപ്പെട്ട യാത്രക്കാരി ബർത്തിലെത്തുമ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചതായി മനസിലാക്കി. പരാതിയുമായി ടി.ടി.ഇ യെ കണ്ടപ്പോൾ തന്റെ ടിക്കറ്റ് വെബിൽ കാൻസൽ ചെയ്തിട്ടുള്ളതായി ടി.ടി.ഇ അറിയിച്ചു. താൻ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും നേരിട്ടെടുത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നത് എങ്ങനെയാണെന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.

തുടർന്ന് 500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് അനുവദിക്കാമെന്ന് ടി.ടി.ഇ യാത്രക്കാരിയെ അറിയിച്ചു. എന്നാൽ യാത്രക്കാരിയുടെ കൈയിൽ പണമായി 500 രൂപ ഉണ്ടായിരുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ടിക്കറ്റ് കാൻസൽ ചെയ്തയാളുടെ വിവരങ്ങൾ ചോദിച്ചെങ്കിലും ടി.ടി.ഇ നൽകിയില്ല. അർദ്ധരാത്രിയായതിനാൽ ട്രെയിനിൽ നിന്നും ഇറക്കി വിടരുതെന്ന് അപേക്ഷിച്ചെങ്കിലും ടി.ടി.ഇ ചെവിക്കൊണ്ടില്ലെന്നും മോശമായി പെരുമാറിയെന്നും പരാതിയിൽ പറഞ്ഞു. തുടർന്ന് ട്രെയിൻ ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും അവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയും ചെയ്തു. ആർ പി എഫ് ഉദ്യോഗസ്ഥരും മോശമായി പെരുമാറി.

തെറ്റായി രജിസ്റ്റർ ചെയ്ത കേസാണെന്ന് മനസിലാക്കി റെയിൽവെ തന്നെ പിന്നീട് കേസ് പിൻവലിച്ചു.

യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി റിസർവേഷൻ ഫോമിൽ എഴുതിനൽകിയ മൊബൈൽ ഫോൺ നമ്പറിൽ ഒരക്കം
ബുക്കിംഗ് സൈറ്റിൽ മാറിയെന്ന് കണ്ടെത്തി. ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട് മെസേജ് പോയത് മാറിയ നമ്പറിലേക്കാണ്. മെസേജ് ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓൺലൈൻ കാൻസൽ ചെയ്തു.

എന്നാൽ താൻ റിസർവേഷൻ ഫോമിൽ എഴുതിയത് തന്റെ നമ്പറാണെന്നും തെറ്റ് സംഭവിച്ചത് ബുക്കിംഗ് ക്ലാർക്കിനാണെന്നും പരാതിക്കാരി വാദിച്ചു.

റെയിൽവെ ആക്റ്റിലെ സെക്ഷൻ 139 പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

തനിക്കെതിരെ ആർ.പി.എഫ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ പേരിൽ സർക്കാരിലുണ്ടായിരുന്ന കരാർ ജോലി നഷ്ടമായെന്നും പരാതിക്കാരി അറിയിച്ചു. ഇതിനെതിരെ പരാതിക്കാരി സർക്കാരിന് അപേക്ഷ നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു, അപേക്ഷയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

പരാതി വിഷയത്തിൽ റെയിൽവെ ആക്റ്റിലെ 137, 139 സെക്ഷനുകളുടെ ലംഘനമുണ്ടായതായി കമ്മീഷൻ കണ്ടെത്തി. മാതാപിതാക്കളില്ലാത്ത ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയോട് റെയിൽവെ കാണിച്ചത് നീതിപൂർവ്വകമല്ലാത്ത നടപടിയാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അന്തസോടെ ജീവിക്കുക എന്ന ഭരണഘടനാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടു.

നഷ്ടപരിഹാര തുക ആറാഴ്ചക്കകം നൽകിയില്ലെങ്കിൽ 8% പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.

റെയിൽവെ ആക്റ്റിന്റെ 137, 139 സെകഷനുകൾ കൃത്യമായി പാലിക്കണമെന്ന സർക്കുലർ റെയിൽവെ അധികൃതർ ഉടൻ പുറത്തിറക്കി ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ റയിൽവേ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here