ശാസ്താംകോട്ട:ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ രണ്ട് ഭരണസമിതിയുടെ കാലഘട്ടത്തിലും,നിലവിലെ ഭരണസമിതിയുടെ കഴിഞ്ഞ ആറുമാസത്തെ കാലഘട്ടത്തിലും നടന്ന സാമ്പത്തിക തിരിമറികൾക്ക് ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡൻ്റുമാരെയും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരെയും ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വൈസ് പ്രസിഡൻ്റുമാരുടെയും അറിവോടെയും സമ്മതത്തോടെയും ആണെന്ന് ആരോപിച്ച് ഭരണസമിതി യോഗം യുഡിഎഫ് അംഗങ്ങൾ സ്തംഭിപ്പിച്ചു.
സിപിഎം കുന്നത്തൂർ ഏരിയാ സെക്രട്ടറി റ്റി.ആർ ശിവശങ്കരപിള്ള പ്രസിഡൻ്റായിരിക്കെ 2017ലാണ് പണാപഹരണ കേസിൽ റിമാൻഡിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവായ താത്ക്കാലിക ജീവനക്കാരൻ കുന്നത്തൂർ സ്വദേശി എബിൻ കെ ഷിബുവിനെ(32) പിൻവാതിൽ നിയമനത്തിലൂടെ പഞ്ചായത്തിൽ എത്തിച്ചത്.ഇയ്യാൾ പഞ്ചായത്തിൻ്റെ അക്കൗണ്ടിൽ നിന്നും 27 ലക്ഷം രൂപയാണ് മാതാവിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയത്.
കഴിഞ്ഞ 10 വർഷത്തിൽ അധികമായി എബിൻ നടത്തിവന്ന എല്ലാ തട്ടിപ്പുകളും അതാത് ഭരണസമിതികളുടെ അറിവോടെയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.ഇതിനാൽ
യഥാർത്ഥ പ്രതികളായ മുൻ പ്രസിഡൻ്റുന്മാരെയും വൈസ് പ്രസിഡൻ്റുമാരെയും ഇപ്പോഴത്തെ പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും,പങ്കാളികളായ ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കാതെ യുഡിഎഫ് പിന്നോട്ട് പോകില്ല.സാമ്പത്തിക തിരിമറിയെ കുറിച്ച് അന്വേഷണം നടക്കുന്നതിനാലും,യഥാർത്ഥ കക്ഷികൾക്കെതിരെ കേസ് കൊടുക്കാത്തതിനാലും നിയമപരമല്ലാതെ വിളിച്ചുകൂട്ടിയ പഞ്ചായത്ത് യോഗം കൂടുവാൻ പാടില്ലെന്ന നിലപാടിലാണ് യുഡിഎഫ് അംഗങ്ങൾ യോഗം സ്തംഭിപ്പിച്ചത്.
നിയമപരമായ കമ്മറ്റി കൂടരുതെന്നും പണാപഹരണത്തിൽ പ്രതികളായ ഇപ്പോഴത്തെ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയ്യും ചെയ്തു.യുഡിഎഫ് അംഗങ്ങളായ പി.നൂറുദ്ദീൻ കുട്ടി,അനിൽ പനപ്പെട്ടി,ബി.ബിനോയ്,റിയാസ് പറമ്പിൽ,വി.ജി വിനോദ് കുമാർ,തസ്നി,ബിജു ലൂക്കോസ്, നബീസത്ത് ബീവി എന്നിവരാണ് പ്രതിഷേധിച്ചത്.

































