കരുനാഗപ്പള്ളി:പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞയാളെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ.കോഴിക്കോട് തായമ്പക വീട്ടിൽ സുജിത്ത് (39)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിന് സമീപം വെച്ച് പ്രതിയായ സുജിത്ത് പുകവലിച്ചുകൊണ്ട് നിന്ന സമയം പൊതുസ്ഥലത്ത് വച്ച് പുകവലിക്കരുതെന്ന് പറഞ്ഞ പരാതിക്കാരനെ ചീത്ത വിളിച്ചുകൊണ്ട് സമീപത്ത് കിടന്ന കുപ്പി ഗ്ലാസ് കൊണ്ട് കഴുത്തിന് താഴെ അടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിലാണ്.തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു.സംഭവത്തിനുശേഷം സ്ഥലത്തുനിന്നും മാറി നിന്നിരുന്ന പ്രതി രാവിലെ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കരുനാഗപ്പള്ളി എസിപി ജോൺ.സി യുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസ്എച്ച്ഓ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ ആഷിക്ക്, എഎസ്ഐ തമ്പി,എസ്‌സിപിഓമാരായ ഹാഷിം, പ്രശാന്ത്,ജിഷ്ണു,റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




































