ഓർമ്മ ഒരുപാടൊന്നും പിന്നിലേക്ക് പോകേണ്ട ഒരുപാട് ജീവനുകൾക്ക് താങ്ങായി തണലായി മത്സ്യത്തൊഴിലാളികൾ മാറിയ നിമിഷം ഓർത്തെടുക്കാൻ. മഹാപ്രളയം കേരളത്തെ കീഴടക്കിയ സമയത്ത് കൈ മെയ് മറന്നാണ് ജീവൻ പണയം വച്ചും അവർ എത്തിയത്. ഇതാ ഒരിക്കൽ കൂടി ഒരിക്കൽ കൂടി തലയ്ക്ക് മുകളിൽ വെള്ളം പൊങ്ങിയപ്പോൾ സഹജീവികൾക്ക് രക്ഷാകരങ്ങളുമായി അവർ വീണ്ടുമെത്തി. കേരളത്തിന്റെ സാക്ഷാൽ സൈന്യം. വീണ്ടും ഒരിക്കൽ കൂടെ രക്ഷകരുടെ വേഷം മൽസ്യത്തൊഴിലാളികൾ അണിഞ്ഞപ്പോൾ ഒറ്റപ്പെട്ടുപോയ അനേകർക്ക് ആണ് അവർ ആശ്വാസം ആയി മാറിയത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ഉൾവശങ്ങളിൾ ഒറ്റപ്പെട്ട മനുഷ്യർക്കാണ് മത്സ്യത്തൊഴിലാളികൾ രക്ഷകരായത്. തങ്ങളുടെ എല്ലാ ദുരിതങ്ങളും മറന്നാണ് ദുരന്തമുഖത്ത് അവർ ഒരു സൈന്യമായി മാറുന്നത്….
ആർത്തലച്ചെത്തിയ മഴ മഹാപ്രളയമായി വഴിമാറിയൊഴുകിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പത്തനംതിട്ടയും , ആലപ്പുഴയും ഒറ്റപ്പെട്ടു. രണ്ടിടത്തും കലിതുള്ളി പെഴ്തിറങ്ങിയ മഴ നിരവധി മനുഷ്യരെയാണ് ഒറ്റപ്പെടുത്തിയത്.
തുടക്കത്തിൽ സർക്കാർ സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കുത്തിയൊലിച്ചു വരുന്ന മഴവെള്ളപ്പാച്ചിലിനെ നേരിടാൻ അവർക്ക് കഴിയുമായിരുന്നില്ല. ഒറ്റപ്പെട്ടുപോയ മനുഷ്യരെ ആര് രക്ഷിക്കും എന്ന ചോദ്യം ഉയർന്നപ്പോൾ തന്നെ അതിനുത്തരം വന്നു. അതേ, കേരളത്തിൻറെ സൈന്യം …..സർക്കാരിന്റെ അഭ്യർത്ഥന ലഭിച്ചതിന് പിന്നാലെ കൊല്ലത്തുനിന്നും ഹരിപ്പാട്ട് നിന്നും അഴീക്കൽ നിന്നും എല്ലാം മത്സ്യത്തൊഴിലാളികൾ ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് പാഞ്ഞെത്തി.

എല്ലാ സൗകര്യങ്ങളുമായി, സൈന്യം വരും പോലെയല്ല അവർ വന്നത്. പ്രവർത്തിച്ചത്. സ്വന്തം ജോലിയും ജീവിതവുമെല്ലാം മാറ്റി വെച്ച്, ജീവനാശം അടക്കമുള്ള റിസ്കുകൾ ഒക്കെ മാറ്റിവെച്ചാണ് അവർ എത്തിയത്. അവർ ആരും രക്ഷാപ്രവർത്തന വിദഗ്ധർ ആയിരുന്നില്ല. പ്രത്യേക സജ്ജീകരണങ്ങളില്ല. എന്നിട്ടും ആരും സഹായത്തിനെത്താത്ത മനുഷ്യരുടെ അടുത്തേക്ക് യാതൊരു ലാഭേച്ചയും കൂടാതെ അവർ എത്തി.

കൈ മെയ്യ് മറന്ന് മണിക്കൂറുകൾ പണിയെടുത്താണ് അവർ ഓരോ മനുഷ്യനെയും രക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. മത്സ്യത്തൊഴിലാളികളുടെ കരുത്തും ത്യാഗസന്നദ്ധതയുമാണ് പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് കരുത്തായത്.
മത്സ്യത്തൊഴിലാളികൾ നൽകുന്ന ഈ ഉറപ്പുകൂടിയാണ് കേരളത്തിൻറെ ധൈര്യം എന്ന് നിസംശയം പറയാൻ സാധിക്കും.




























