കോഴിക്കോട്. താമരശ്ശേരിയിലെ 22കാരി നന്ദനയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വരൻ പിൻമാറിയതും ബോഡി ഷെയിം ചെയ്തതുമാണ് നന്ദനയുടെ മരണത്തിന് കാരണമായതെന്ന് മാതാപിതാക്കൾ. കൊണ്ടോട്ടി സ്വദേശിയായ യുവാവിനെതിരെ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം
തുടങ്ങി.
കഴിഞ്ഞ എട്ടാം തീയതിയാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ പ്രദീപ് കുമാറിൻ്റെയും ബിന്ദുവിൻ്റെയും മകൾ നന്ദനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലായിരുന്നു കടുംകൈ. എന്നാൽ, പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് നന്ദനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കോഴിക്കോട് ലുലു മാളിൽ വെച്ചാണ് ഷെഫ് ആയ കൊണ്ടോട്ടി പുളിക്കൽ സ്വദേശി അഭിനവിനെ നന്ദന പരിചയപ്പെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലായി. അഭിനവ് വിവാഹ വാഗ്ദാനം നൽകിയത്തോടെ
ഇരുവീട്ടുകാരും ആലോചിച്ചു, വിവാഹമുറപ്പിച്ചു . തുടർന്ന് അഭിനവിന്റെ വീട്ടുകാർ താമരശ്ശേരിയിലെ നന്ദനയുടെ വീട്ടിലെത്തി വളയിടൽ ചടങ്ങിനുള്ള തീയതി നിശ്ചയിച്ചു.
എന്നാൽ, ചടങ്ങുകൾക്ക് തൊട്ടുമുമ്പ് അഭിനവ് നന്ദനയെ ഫോണിൽ വിളിച്ച് വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നെന്ന് കുടുംബം
അഭിനവ് നന്ദനയുടെ പെരുമാറ്റം ശരിയല്ലെന്ന രീതിയിൽ ആക്ഷേപിച്ച് സംസാരിച്ചതായും കുടുംബം പറയുന്നു.
മരണത്തിന് തൊട്ടുമുമ്പ് വരെ അഭിനവിന്റെ വീട്ടുകാർ നന്ദനയുടെ കുടുംബവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടിയുടെ മരണശേഷം ഇവർ
വിളിച്ചിട്ടില്ലെന്നും പരാതിയിൽ. സംഭവത്തിൽ താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം
തുടങ്ങി.





























