ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിക്കേസിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് രംഗത്ത്. “മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിച്ചു” എന്ന് സമൂഹമാധ്യമത്തിലൂടെയാണ് വിനേഷ് പ്രതികരിച്ചത്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
2023-ൽ രാജ്യത്തെ പ്രമുഖ വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്ന് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ കോടതി വിധി വന്നത്.
ആരോപണങ്ങൾ ഉയർന്ന ഘട്ടം മുതൽ തന്നെ ബ്രിജ് ഭൂഷണെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന താരങ്ങളിലൊരാളായിരുന്നു വിനേഷ്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ള നേതാവിനെതിരെ പ്രതിഷേധിക്കാനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യിക്കാനും വലിയ ധൈര്യം ആവശ്യമായിരുന്നുവെന്ന് അവർ പറഞ്ഞു.
സ്വന്തം രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ച് പരാതിക്കാരായ വനിതാ ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തുവെന്നാണ് വിനേഷ് സമൂഹമാധ്യമ കുറിപ്പിൽ ആരോപിച്ചത്. ഇതെല്ലാം മറികടന്ന് നിരവധി വനിതാ താരങ്ങൾ ധൈര്യത്തോടെ കോടതിയെ സമീപിച്ചതായും അവർ ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റക്കാരനല്ലെന്ന കോടതി വിധി അതീവ നിരാശാജനകമാണെന്ന് വിനേഷ് പ്രതികരിച്ചു. കേസിന്റെ തുടക്കം മുതൽ തന്നെ സർക്കാരും മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അവർ വിമർശിച്ചു.
അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വനിതാ ഗുസ്തി താരങ്ങൾ അഭിഭാഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം അപ്പീൽ സമർപ്പിക്കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അവർ അറിയിച്ചു.
“പ്രതീക്ഷ കൈവിട്ടിട്ടില്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ല,” എന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.




























