ശാസ്‌താംകോട്ട:സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് കണ്ടക്ടറെ മറ്റൊരു ബസിലെ ഡ്രൈവർ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി.ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ജയഭവനിൽ സിർദ്ധാർത്ഥിനെയാണ് മർദ്ദിച്ചത്.കൊട്ടാരക്കര – ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസിലെ ഡ്രൈവർ അജേഷിനെതിരെയാണ് ശൂരനാട് പോലീസിൽ പരാതി നൽകിയത്.കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സ്വാതി ബസിലെ കണ്ടക്ടറായ പരാതിക്കാരനെയും മറ്റ് ജീവനക്കാരെയും ബുധനാഴ്ച രാത്രി 7.30 ഓടെ ഭരണിക്കാവ് സ്‌റ്റാൻഡിൽ വച്ച് അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.കൊട്ടാരക്കരയിൽ നിന്നും ഭരണിക്കാവിലേക്ക് വരവേ പുത്തൂരിലടക്കം വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെട്ടിരുന്നു.മർദ്ദനമേറ്റ സിദ്ധാർത്ഥിൻ്റെ ബസിൻ്റെ പിന്നാലെ എത്തിയ അജേഷ് ഇക്കാരണം കൊണ്ടാണ് പ്രകോപിതനായതെന്ന് പരാതിയിൽ പറയുന്നു.തുടർന്ന് രാത്രി 9.30 ഓടെ സിദ്ധാർത്ഥിൻ്റെ വീട്ടിലെത്തിയ അജേഷ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു മർദ്ദനം തടയാനെത്തിയ ഭാര്യയ്ക്കും മർദ്ദനമേറ്റു.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ യുവതിയെ താലൂക്കാശുപത്രിയിൽ പ്രവേശിപിച്ചു.ഭാര്യാ പിതാവിനെ ഹെൽമറ്റു കൊണ്ട് അടിച്ചു വീഴ്ത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനിടെ ശൂരനാട് പോലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, കേസ് ഒത്തുതീർപ്പാക്കണമെന്നും അല്ലാത്തപക്ഷം ഇരു കൂട്ടർക്കുമെതിരെ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.




































