പതാരം:ശൂരനാട് തെക്ക് പഞ്ചായത്തിലെ അഞ്ചാം വാർഡ് മുരുക്കുമൂട് ഉന്നതിയിൽ ചത്തുകിടക്കുന്ന നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം നീക്കം ചെയ്യാത്തത് പ്രദേശവാസികളിൽ ആശങ്ക പടർത്തുന്നു.മുരുക്കുമൂട് ശരണ്യ ഭവനത്തിൽ ശശിധരന്റെ വീടിനു സമീപത്താണ് ചത്ത നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.രണ്ടു ദിവസത്തെ പഴക്കമുള്ള ജഡം ഇപ്പോൾ അഴുകി ഈച്ച അരിച്ച നിലയിലാണ്.സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ, കാക്കകളും മറ്റ് തെരുവ് മൃഗങ്ങളും ജഡം കൊത്തിവലിക്കുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് നാട്ടുകാർ ഭയക്കുന്നു.
കൂടാതെ, സമീപത്തെ കിണറുകൾ അടക്കമുള്ള ജലാശയങ്ങൾ മലിനമാകാനുള്ള സാധ്യതയും ഏറെയാണ്.സംഭവം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വാർഡ് മെമ്പറോ പഞ്ചായത്ത് അധികൃതരോ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് അധികൃതർ അടിയന്തരമായി ഇടപെട്ട് ചത്ത പന്നിയുടെ ജഡം ശാസ്ത്രീയമായി മറവ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

































