ശാസ്താംകോട്ട:വേനൽ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം വിതച്ചു.
മരം കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും നിരവധി വീടുകൾ തകർന്നു.കാർഷിക മേഖലയിലും ലക്ഷങ്ങളുടെ നാശമാണ് സംഭവിച്ചിട്ടുള്ളത്.പലയിടത്തും മരങ്ങൾ ഇലക്ട്രിക് ലൈനുകളിലേക്ക് വീണ് വൈദ്യുതിയും മുടങ്ങി.


ശക്തമായ മഴയിൽ ഭരണിക്കാവ് ടൗണിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗതത്തിന് തടസമായി.കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ ബുദ്ധിമുട്ടായിരുന്നു.കൊല്ലം തേനി ദേശീയ പാതയിൽ ഭരണിക്കാവിന് സമീപം പുന്നമൂട്ടിൽ വൈകിട്ട് 5.30 ഓടെ കൂറ്റൻ തണൽ മരം കടപുഴകി.കറിനു മുകളിലേക്കാണ് മരം വീണത്.കാർ ഓടിച്ചിരുന്നയാൾക്ക് നിസാര പരിക്കേറ്റു.
മണിക്കൂറുകളോളം ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു.ശാസ്‌താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ശാസ്താംകോട്ട കോളേജിന് കിഴക്കുവശം ദേവു ഭവനത്തിൽ സതീശന്റെ വീട്തകർന്നു.വേനൽ മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ പറന്ന് നിലംപൊത്തി.വീടിനുള്ളിൽ ഷീറ്റുകൾ പതിക്കുകയും മഴ പെയ്യുകയും ചെയ്തതോടു കൂടി വീടിന് അകത്തുണ്ടായിരുന്ന സാധനങ്ങൾ മിക്കതും നശിച്ചു.സതീശനും ഭാര്യ മിനിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. മകൻ ദീപു അയൽ വീട്ടിൽ ആയതിനാൽ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു.കുന്നത്തൂർ വില്ലേജ് ഓഫീസിന് സമീപം കല്ലിൽ വീട്ടിൽ സുകുമാരൻ്റെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു.തുരുത്തിക്കര,പനന്തോപ്പ്, ഇടവനശേരി എന്നിവിടങ്ങളിൽ റോഡിനു കുറുകെ മരം വീണു.




































