28.1 C
Kollam
Wednesday 12th August, 2026 | 03:53:11 PM
Home News International 2028ലും മത്സരിക്കാൻ താൽപര്യം; ‘നിയമം ശക്തമാണ്’ — ട്രംപ്

2028ലും മത്സരിക്കാൻ താൽപര്യം; ‘നിയമം ശക്തമാണ്’ — ട്രംപ്

വാഷിങ്ടൺ: 2028ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് ഡോണൾഡ് ട്രംപ്. എന്നാൽ ഭരണഘടനാപരമായ നിയന്ത്രണം വലിയ തടസമാണെന്നും ട്രംപ് സമ്മതിച്ചു. 2028ലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“എല്ലാവരും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്. നിയമം വളരെ കർശനമാണെന്ന് നിങ്ങൾക്കറിയാമല്ലോ. മത്സരിക്കാൻ എനിക്ക് വലിയ താൽപര്യമുണ്ട്, പക്ഷേ നിയമം ശക്തമാണ്” — ട്രംപ് പറഞ്ഞു.

അടുത്തിടെ 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് പലതവണ പരാമർശിച്ചിരുന്നു. വീണ്ടും മത്സരിക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ നടത്തുന്ന പ്രകടനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുഎസ് ഭരണഘടനയിലെ 22-ാം ഭേദഗതി പ്രകാരം ഒരാൾക്ക് രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാകില്ല. ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നാല് തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 1951ലാണ് ഭേദഗതി നിലവിൽ വന്നത്. 2016ലും 2024ലും ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിലവിലെ ഭരണഘടനാ നിയന്ത്രണത്തെ മറികടക്കാനുള്ള നീക്കത്തെക്കുറിച്ചോ മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തുമെന്നതിനെക്കുറിച്ചോ ട്രംപ് വിശദീകരിച്ചില്ല. നിയമത്തിന്റെ കർശനത മാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

22-ാം ഭേദഗതിയിലെ നിയന്ത്രണം മാറ്റണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കോൺഗ്രസിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭേദഗതി നിർദേശിക്കുകയോ സംസ്ഥാന നിയമസഭകളിൽ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണയോടെ കൺവെൻഷൻ വിളിച്ചുചേർക്കുകയോ വേണം. തുടർന്ന് നാലിൽ മൂന്ന് സംസ്ഥാനങ്ങൾ ഭേദഗതിക്ക് അംഗീകാരം നൽകണം.

തുര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. യാത്രാ ക്രമീകരണങ്ങൾ രഹസ്യാന്വേഷണ വിഭാഗവും സൈന്യവുമാണ് നിശ്ചയിച്ചതെന്നും അവരുടെ നിർദേശങ്ങൾ പാലിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ടെന്നും സ്വാധീനമുള്ള ഏതൊരു പ്രസിഡന്റിനും ഇത്തരം ഭീഷണികൾ നേരിടേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here