കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഭൂമിയിലേക്ക് ഇതാ ശാസ്താംകോട്ട ചന്ത ഒരു പരിഹാസചിരിയോടെ മടങ്ങി എത്തി

ശാസ്താംകോട്ട. നീണ്ട 17വര്‍ഷങ്ങള്‍ക്കുശേഷം ശാസ്താംകോട്ട ആഴ്ച ചന്തപഴയ സ്ഥലത്തേക്കു മടങ്ങി വന്നു. 2006ല്‍ കെഎസ്ആര്‍ടിസിക്ക് ഡിപ്പോയ്ക്ക് വിട്ടുകൊടുത്ത സ്ഥലമാണ്. വീണ്ടും ചന്തയായത്. താലൂക്ക് ആശുപത്രി വികസനത്തിനായി നിലവിലെ ചന്തഭാഗം വിട്ടുകൊടുത്തതോടെയാണ് ചന്ത പഴയ സ്ഥലത്തേക്ക് മാറ്റിയത്.
ഐതിഹ്യാമലാകാലത്തോളം പഴയതാണ് കോട്ടേലെ ആഴ്ച ചന്ത. ശനിയും ബുധനും ഇവിടെ വന്നു ചേരാത്ത വിളകളും സാമഗ്രികളുമുണ്ടായിരുന്നില്ല. കൂടാതെ ഉത്രാടന്ത്ര,വപത്താമുദയചന്ത.ക്രിസ്മസ് ചന്ത പെരുനാള്‍ ചന്ത എന്നിവയും ഉണ്ടായിരുന്നു. അന്നിവിടെ നൂറുകണക്കിന് കാളവണ്ടികളാണ് ചരക്കെടുക്കാന്‍ കാത്തു കിടന്നത്.
താലൂക്കിലെ വികസനത്തിന്റെ കവാടം എന്ന നിലയ്ക്കാണ് കുന്നത്തൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക് ശുപാര്‍ശ പോയത്. പിന്നീട് നടന്നത് സമാനതയില്ലാത്ത ദൈന്യത്തിന്റെ കഥ. ആദ്യം ഭരണിക്കാവിലാണോ താലൂക്ക് ആസ്ഥാനത്താണോ ഡിപ്പോ വേണ്ടതെന്ന തര്‍ക്കം.

കേസ് കോടതിയിലെത്തുകയും ഡിപ്പോ തടാകത്തിന് ഭീഷണിയാകുമെന്ന വാദമുയര്‍ത്തി ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി. അതിനകം വ്യാപാരികള്‍ അന്ന അഞ്ചരലക്ഷം രൂപ ചിലവിട്ട് ഡിപ്പോയ്ക്ക് കെട്ടിടം നിര്‍മ്മിക്കുകയും മറ്റും ചെയ്തിരുന്നു എല്ലാം പാഴായി. എന്നാല്‍ 2006ല്‍ ഏറെ സമരങ്ങള്‍ക്ക് ഒടുവില്‍ ഡിപ്പോ തുറക്കുകയും ഒരു ബസ് സര്‍വീസ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ അനുബന്ധ സൗകര്യങ്ങളും സ്റ്റാഫിനെയും അനുവദിക്കാതെ ചിറ്റമ്മനയം തുടര്‍ന്നു. ഗാരിജിന് സ്ഥലമില്ലെന്ന ഉടക്കുവാദം വച്ചു. ഒടുവില്‍ ഗാരിജിന് മണ്ണെണ്ണമുക്കിന് സമീപം പഞ്ചായത്ത് സ്ഥലം വാങ്ങി നല്‍കി. പിന്നെയും ഡിപ്പോ എന്ന സ്വപ്‌നം കട്ടപ്പുറത്ത് തുടര്‍ന്നു. ഒടുവില്‍ ഇനിയൊരിക്കലും ഡിപ്പോ വരില്ലെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ ഉള്‍ക്കൊണ്ടു. ഡിപ്പോയുടെ ഭൂമിയിലേക്ക് ഇതാ ചന്ത ഒരു പരിഹാസചിരിയോടെ മടങ്ങി എത്തി. കുന്നത്തൂരിന്റെ വികസനനയത്തിന്റെ ദൃഷ്ടാന്തമായ ഈ ഡിപ്പോയിലിപ്പോള്‍ രാഷ്ട്രീയ ജാഥകള്‍ക്ക് യഥേഷ്ടം സ്ഥലം ഒരുങ്ങുന്നു എന്ന നേട്ടമുണ്ട്. ഏത് പാളിച്ചയുണ്ടായാലും രാഷ്ട്രീയം വിട്ടുചിന്തിക്കാത്ത കുന്നത്തൂരിന് പറ്റിയ സമ്മാനമാണീ മൈതാനം.

Advertisement