രാഹുലിന്റെ ഓഫീസ് ആക്രമണം; പരിഹാസവുമായി കെ സുരേന്ദ്രൻ, കൽപ്പറ്റയിൽ ഇന്ന് സിപിഎം മാർച്ച്

ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിപിഎം സംഘർഷങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘർഷങ്ങൾ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വയനാട്ടിലെ കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് CPM ജില്ലാ കമ്മിറ്റി കൽപ്പറ്റ നഗരത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഉച്ചക്ക് മുന്നിന് നടക്കുന്ന മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പോലീസ് സുരക്ഷ തുടരും. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ ഇതുവരെ 29 പേരാണ് റിമാൻഡിലായത്. കൂടുതൽ SFI പ്രവർത്തകരെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിൽ എസ്പി ഓഫീസ് ചാടി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകും.

കൽപറ്റ നഗരത്തിൽ സിപിഎം ഇന്ന് നടത്തുന്ന മാർച്ച് സമാധാനപരമായിരിക്കുമെന്ന് പാർട്ടി വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു. കൽപ്പറ്റയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടി ഉണ്ടാകണമെന്നും എസ്എഫ്ഐയുടെ വനിതാ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൽപ്പറ്റ എംഎൽഎ ടി .സിദ്ദിഖിൻ്റെ ഗൺമാൻ പോലീസിനെ കൈയ്യേറ്റം ചെയ്തു. ഇതിലും നടപടി ഉണ്ടാക്കണം. ഈ മാസം 29 ന് സംസ്ഥാന സർക്കാരിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് എൽിഎഫ് ജില്ലാ റാലി കൽപ്പറ്റയിൽ നടത്തുമെന്നും ഗഗാറിൻ പറഞ്ഞു.

Advertisement