27.4 C
Kollam
Tuesday 15th September, 2026 | 08:41:47 PM
Home News Breaking News സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകും, അസാധാരണ തിരുത്തൽ നടപടിയുമായി സിപിഎം

സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകും, അസാധാരണ തിരുത്തൽ നടപടിയുമായി സിപിഎം

കോഴിക്കോട്: സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനായി അസാധാരണ തിരുത്തൽ നടപടിയുമായി സിപിഎം. കോഴിക്കോട് ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ നിർണ്ണായക നയരൂപീകരണ സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റ് സമഗ്രമായി പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് നേതാക്കളെ പുതുതായി ഉൾപ്പെടുത്തുകയും രണ്ട് പ്രമുഖരെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് സെക്രട്ടേറിയറ്റ് വിപുലീകരിച്ചത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും ടിപി രാമകൃഷ്ണൻ മാറും. പി രാജീവാകും പുതിയ കൺവീനർ

കണ്ണൂരിൽ നിന്നുള്ള കരുത്തനായ മുതിർന്ന നേതാവ് പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ഈ പുനഃസംഘടനയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കം. മുൻ മന്ത്രിമാരായ എംബി രാജേഷ് വി. ശിവൻകുട്ടി എന്നിവരാണ് സെക്രട്ടേറിയറ്റിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് നേതാക്കൾ. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കാനും പാർട്ടി അനുമതി നൽകി. മുതിർന്ന നേതാക്കളായ തോമസ് ഐസക്കിനെയും ടിപി.രാമകൃഷ്ണനെയും (കോഴിക്കോട്) സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇവർ സംസ്ഥാന സെൻററിൻറെ ഭാഗമായി പ്രവർത്തിക്കും.

സംഘടനയിൽ പുനഃസംഘടന അനിവാര്യമാണെന്ന ഉറച്ച നിലപാട് കേന്ദ്ര പൊളിറ്റ്ബ്യൂറോ സ്വീകരിച്ചതാണ് കോഴിക്കോട് യോഗത്തിൽ ഇത്തരമൊരു അസാധാരണ നീക്കത്തിന് കളമൊരുക്കിയത്. പുതിയ കാലത്തിനൊത്ത് പാർട്ടിയുടെ പ്രവർത്തനം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് തിരിച്ചടികൾ ഉൾപ്പെടെയുള്ള മേഖലകളിലെ ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും യോഗത്തിൽ വിശദമായ വിലയിരുത്തൽ നടന്നു.

സെക്രട്ടേറിയറ്റ് അംഗങ്ങൾ

പിണറായി വിജയൻ

എം.വി.ഗോവിന്ദൻ

ഇ.പി.ജയരാജൻ

കെ.കെ. ശൈലജ

കെ.എൻ. ബാലഗോപാൽ

പി.രാജീവ്

കെ.കെ. ജയചന്ദ്രൻ

വി.എൻ. വാസവൻ

സജി ചെറിയാൻ

എം.സ്വരാജ്

പി.എ. മുഹമ്മദ് റിയാസ്

പി.കെ. ബിജു

പുത്തലത്ത് ​ദിനേശൻ

എം.വി. ജയരാജൻ

സി.എൻ. മോഹനൻ

പി.ജയരാജൻ

വി.ശിവൻകുട്ടി

എം.ബി.രാജേഷ്

സംസ്ഥാന സെക്രട്ടേറിയറ്റിനൊപ്പം സംസ്ഥാന സമിതിയിലും നിർണ്ണായകമായ അഴിച്ചുപണികൾ പാർട്ടി നടപ്പാക്കി. സൂസൻ കോടിയെ സംസ്ഥാന സമിതിയിൽ ഉള്‍പ്പെടുത്തി . ഒൻപത് പുതിയ ക്ഷണിതാക്കളെയാണ് സംസ്ഥാന സമിതിയിലേക്ക് കൊണ്ടുവന്നത്. താഴെത്തട്ടിലെ പ്രവർത്തനങ്ങളിൽ സജീവമായ യുവമുഖങ്ങൾക്ക് പാർട്ടി കമ്മിറ്റിയിൽ വലിയ പ്രാമുഖ്യം നൽകിയിട്ടുണ്ട്.

എംഎൽഎ എം. വിജിൻ, യുവനേതാവ് ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ് എന്നിവർക്കൊപ്പം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, ശിവപ്രസാദ് എന്നിവരെയും സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളാക്കി. കൂടാതെ വനിതാ പ്രാതിനിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് വനിതാ നേതാക്കളും പുതിയതായി സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളായി എത്തിയിട്ടുണ്ട്. ഒ.എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരാണ് പുതിയ വനിത ക്ഷണിതാക്കള്‍ . വരാനിരിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി പാർട്ടിയുടെ എല്ലാ തലങ്ങളിലും വേരോട്ടം ശക്തമാക്കാനാണ് പുതിയ നേതൃമാറ്റങ്ങളിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here