കോഴിക്കോട്.വിവാദ പരാമർശത്തിൽ തുടർചർച്ചകൾക്ക് ഇല്ലെന്ന നിലപാട് പ്രഖ്യാപിച്ച് കാന്തപുരം. പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞെന്നും ഇനി ചർച്ചകൾക്കില്ലെന്നും വാർത്താക്കുറിപ്പിൽ കാന്തപുരം വ്യക്തമാക്കി. മതദർശനങ്ങൾ വിശ്വാസികൾക്ക് കൈമാറിയ സർക്കുലറിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധമാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. ഇസ്ലാമിലെ ആഘോഷങ്ങളും ഇടപെടലുകളും എങ്ങനെയാകണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയത്.
വിശ്വാസികൾ ഈ ജീവിത അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഇതുവരെ തുടർന്ന് പോന്ന ഈ ധാർമിക ഉപദേശങ്ങൾ സമസ്ത കേരള ജംഇയ്യതുൽ ഉലമയും സംഘടനകളും ഇനിയും തുടരും. അതിനെ വിഭാഗീയതക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടി ഉപയോഗിക്കാനായി അജണ്ടകൾ സെറ്റ് ചെയ്യുന്നതിനോട് വിയോജിപ്പെന്നും കാന്തപുരം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ന് കോഴിക്കോട് നടക്കുന്ന മിലാദ് സമ്മേളനത്തിൽ വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തില്ലെന്ന സൂചന കൂടിയാണ് വാർത്താകുറിപ്പ്. മുഖ്യമന്ത്രി തിരുത്തണമെന്ന മുൻ നിലപാട് പിൻവലിച്ചോയെന്ന കാര്യത്തിൽ പക്ഷേ വ്യക്തത വരുത്തിയിട്ടില്ല.































