27.4 C
Kollam
Tuesday 1st September, 2026 | 08:43:30 PM
Home News Breaking News ‘പണ്ഡിതോചിതമായ അഭിപ്രായപ്രകടനം’,കാന്തപുരം എപി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

‘പണ്ഡിതോചിതമായ അഭിപ്രായപ്രകടനം’,കാന്തപുരം എപി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം. സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് തടയണമെന്ന കാന്തപുരം എപി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരത്തിന്റേത് ‘പണ്ഡിതോചിതമായ അഭിപ്രായപ്രകടനം’ മാത്രമാണെന്നും ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് സാദിഖലി തങ്ങൾ പ്രതികരിച്ചത്. അതേസമയം, സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്താനുള്ള യാഥാസ്ഥിതിക നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ രംഗത്തെത്തി.

കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിനിടെയാണ് സ്ത്രീകളെ പൊതുവേദിയിലേക്ക് കൊണ്ടുവരുന്നത് വൻ വിനാശത്തിന് കാരണമാകുമെന്നും, ഇത് തടയാനാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും കാന്തപുരം അഭിപ്രായപ്പെട്ടത്. സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നും പൊതുരംഗത്ത് പ്രത്യക്ഷപ്പെടരുതെന്നുമാണ് ഖുർആൻ അനുശാസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അതൊരു പണ്ഡിതോചിതമായ അഭിപ്രായപ്രകടനമാണെന്നും, സുരക്ഷ ഉദ്ദേശിച്ചാകാം കാന്തപുരം പറഞ്ഞതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും ഇത് കണക്കിലെടുത്ത് സാമൂഹിക സുരക്ഷ കണക്കിലെടുത്താകും കാന്തപുരത്തിൻറെ അഭിപ്രായ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളെ പൊതുരംഗത്ത് നിന്നും പൊതുവേദികളിൽ നിന്നും മാറ്റിനിർത്തണമെന്ന കാന്തപുരത്തിന്റെ വാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് സിപിഎം നേതാവ് പി. ജയരാജൻ രംഗത്തെത്തിയത്. സ്ത്രീകളെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിലെ അവരുടെ സാന്നിധ്യം ഇല്ലാതാക്കാനുമുള്ള ഇത്തരം കാഴ്ചപ്പാടുകൾ കാലത്തിന് നിരക്കാത്തതും പുരോഗമന സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. സ്ത്രീവിമോചനത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തമായി മുന്നോട്ടുപോകുന്ന കാലഘട്ടത്തിൽ ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here