ചാത്തന്നൂർ: നെടുങ്ങോലം ഒഴുകുപാറ പോളച്ചിറതൂമ്പ് പമ്പ് ഹൗസിനു സമീപം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം നെടുങ്ങോലം മുതലക്കുളം സന്തോഷ് ഭവനിൽ വിഘ്നേഷ് (21) ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിലെ വസ്ത്രങ്ങൾ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
മൂന്ന് മാസത്തോളം പഴക്കമുള്ള മൃതദേഹം പൂർണമായും ദ്രവിച്ച നിലയിലായിരുന്നു. അസ്ഥികൂട ഭാഗങ്ങളാണ് കണ്ടെത്തിയത്. ട്രാക്ക് സ്യൂട്ട് ധരിച്ച നിലയിൽ മരക്കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മൂന്ന് മാസം മുമ്പ് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിഘ്നേഷിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പോളച്ചിറ ബണ്ട് റോഡിലെ ആൾപ്പാർപ്പില്ലാത്ത ഭാഗത്തുനിന്ന് വിഘ്നേഷിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിഘ്നേഷിനെ കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിൽ കഴിയുകയാണെന്നായിരുന്നു പൊലീസിന്റെയും കുടുംബത്തിന്റെയും നിഗമനം.
ബൈക്ക് കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ പമ്പ് ഹൗസിന് പിന്നിലെ മരത്തിലാണ് വ്യാഴാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസിയാണ് വിവരം പരവൂർ പൊലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞ് പരവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ പൊലീസ്, ഫോറൻസിക് വിഭാഗം, സയന്റിഫിക് അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി. തുടർന്ന് ശരീരാവശിഷ്ടങ്ങൾ പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടവും ഡിഎൻഎ പരിശോധനയും പൂർത്തിയായ ശേഷമേ വ്യക്തമാകൂ. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ശരീരാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പരവൂർ പൊലീസ് അന്വേഷണം തുടരുകയാണ്.


























