തിരുവനന്തപുരം.സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ രാവിലെ 8 മുതൽ രാത്രി എട്ടു വരെ സ്പെഷ്യാലിറ്റി സേവനങ്ങൾ നീട്ടുന്നതിൽ ആശങ്കയറിയിച്ച് ഡോക്ടർമാർ. ഒരു സ്ഥാപനത്തെ ശക്തിപ്പെടുത്തുന്നതിനായി മറ്റ് പ്രധാന ആരോഗ്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഡോക്ടർമാരെ പുനർവിന്യസിക്കുന്ന നടപടി പുനരാലോചിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ KGMOA ആരോഗ്യ മന്ത്രിക്ക് കത്തു നൽകി
സംസ്ഥാനത്തെ ജില്ലാ /ജനറൽ ആശുപത്രികളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഓരോ സ്പെഷ്യാലിറ്റിയിലും ഒമ്പത് ഡോക്ടർമാരെ വീതം നിയമിക്കുമെന്നായിരുന്നു സർക്കാർ ഡോക്ടർമാരുടെ സംഘടനയ്ക്ക് നൽകിയ ഉറപ്പ്. എന്നാൽ, പല സ്പെഷ്യാലിറ്റികളിലും ഇതിന്റെ പകുതി ഡോക്ടർമാരെപ്പോലും ഇതുവരെ നിയമിക്കാൻ സാധിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ രാവില 8 മുതൽ രാത്രി 8 വരെ വരെയുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രായോഗികമല്ല.
ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നത് മാത്രം കൊണ്ട് സ്പെഷ്യാലിറ്റി സേവനങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാൻ കഴിയില്ല. ആവശ്യമായ നഴ്സിംഗ്, പാരാമെഡിക്കൽ, ടെക്നിക്കൽ, മറ്റ് അനുബന്ധ ജീവനക്കാരുടെ മതിയായ മാനവ വിഭവശേഷിയും ഉറപ്പാക്കേണ്ടതുണ്ട്
കൂടാതെ, മറ്റൊരു സ്ഥാപനത്തിലേക്ക്, പുനർവിന്യസിക്കപ്പെടുന്ന ഡോക്ടർമാരുടെ സമ്മതം മുൻകൂട്ടി വാങ്ങുമെന്ന ഉറപ്പും ഫലപ്രദമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം.
പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിച്ച് നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തി, ആവശ്യമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള നഴ്സിംഗ്, പാരാമെഡിക്കൽ, ടെക്നിക്കൽ, മറ്റ് അനുബന്ധ ജീവനക്കാരുടെ അധിക മാനവ വിഭവശേഷി ഉറപ്പാക്കിയിട്ടേ പദ്ധതി നടപ്പിലാക്കാവൂ എന്നാണ് ഡോക്ടർമാരുടെ ആവശ്യം.





























