കൊച്ചി: മിൽമ എറണാകുളം പ്രാദേശിക സഹകരണ ക്ഷീര ഉത്പാദക യൂണിയൻ ചെയർമാൻ വത്സലൻ പിള്ളയ്ക്ക് ക്ഷീരസംഘം ഭരണസമിതിയംഗമായി തുടരാൻ യോഗ്യതയില്ലെന്ന് ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ട്. ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിലാണ് വത്സലൻ പിള്ളയ്ക്ക് സ്ഥാനത്ത് തുടരാനുള്ള അടിസ്ഥാന യോഗ്യതയില്ലെന്ന് കണ്ടെത്തിയത്.
Also Read: മുൻ ഫ്രഞ്ച് സൈനികനായ ഇന്ത്യൻ വംശജൻ ജർമനിയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു
സ്വന്തമായി പശുവോ ഫാമോ ഇല്ലാതെയാണ് അദ്ദേഹം ഭരണസമിതിയിൽ തുടരുന്നതെന്നും യോഗ്യത തെളിയിക്കുന്നതിനായി നൽകിയ രേഖകൾ വ്യാജമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിനെതിരെ വത്സലൻ പിള്ള നൽകിയ അപ്പീൽ നിലവിൽ ക്ഷീരവികസന വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തലുകൾ വകുപ്പ് സെക്രട്ടറി ശരിവെച്ചാൽ വത്സലൻ പിള്ളയുടെ ചെയർമാൻ പദവി തെറിക്കും. അതേസമയം, കോൺഗ്രസ് യൂണിയനെ സംരക്ഷിക്കുന്നതിനായി വകുപ്പുതലത്തിൽ അന്തിമ തീരുമാനം മനഃപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും വത്സലൻ പിള്ള നിഷേധിച്ചു. പരാതി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.




























