പത്തനംതിട്ട. മഴക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മന്ത്രി – എംഎൽഎ പോര്. പത്തനംതിട്ടയിൽ മന്ത്രി പി
സി വിഷ്ണുനാഥിൻ്റെ ഇടപെടൽ ഉണ്ടായില്ലെന്ന കെ യു ജനീഷ് കുമാർ എംഎൽഎയുടെ ആരോപണത്തിന് പിസി വിഷ്ണുനാഥിൻ്റെ മറുപടി. കെ യു ജനീഷ്കുമാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു, എംഎൽഎ ക്കൊപ്പമാണ് താൻ കോന്നിയിലെ ക്യാമ്പ് സന്ദർശിച്ചതെന്നും മന്ത്രിയുടെ മറുപടി.
കോന്നി മണ്ഡലത്തിലെ പ്രളയബാധിത മേഖലകളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി സി വിഷ്ണുനാഥ് എത്തിയില്ലെന്നാണ് കോന്നി എംഎൽഎ കെ.യു ജനീഷ്കുമാറിൻ്റെ ആരോപണം. ക്യാമ്പുകളിൽ ദുരവസ്ഥയെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാളിയെന്നും എംഎൽഎ യുടെ വിമർശനം. അതെ സമയം എംഎൽഎ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രിയുടെ മറുപടി. എം.എൽ.എയുമായി ഒരുമിച്ച് കോന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിട്ടുണ്ട്.
താൻ ജനീഷ്കുമാറിനെ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകൾ സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചതെന്നും മന്ത്രി. എംഎൽഎ ക്കൊപ്പം കാമ്പിലെത്തിയ ചിത്രവും പി സി വിഷ്ണുനാഥ് പുറത്ത് വിട്ടു.
മന്ത്രിയുടെ വിശദീകരണത്തിന് മറുപടിയുമായി വീണ്ടും ജനീഷ്കുമാർ എംഎൽഎ രംഗത്തെത്തി. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല, മന്ത്രി ഇപ്പോഴും ദുരന്തമുഖത്ത് എത്തിയിട്ടില്ലെന്നും വികാരാധീനനായി എംഎൽഎ.
ദുരന്തമുഖത്ത് പരസ്പരം പഴിചാരി ആരോപണ പ്രത്യാരോപണം കടുപ്പിക്കുകയാണ് മന്ത്രിയും എംഎൽഎ യും.




























