30.8 C
Kollam
Wednesday 16th September, 2026 | 02:28:26 PM
Home News Breaking News മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം, 3 മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി

മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം, 3 മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളിലും മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. കോട്ടയത്ത് പാല, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. കെ കെ റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. മഴ കനത്തതോടെ കോതമംഗലത്തെ പൂയംകുട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി.

ഇതോടെ ഈ മേഖലയിലെ ജങ്കാർ സർവീസ് തടസപ്പെട്ടു. ചപ്പാത്ത് മുങ്ങിയതോടെ ഉറിയംപെട്ടി, വെള്ളാരംകുത്ത്, വാര്യം, കുഞ്ചിപ്പാറ, തലവച്ചപ്പാറ, തേര, കല്ലേലിമേട് തുടങ്ങിയ മലയോര ഗ്രാമങ്ങളും ആദിവാസി ഊരുകളും പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പത്തനംതിട്ടയില്‍ 2018-ലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേവലം രണ്ടു മണിക്കൂറിനുള്ളില്‍ പമ്പാ നദി രൗദ്രഭാവം പൂണ്ട് കവിഞ്ഞൊഴുകി. പത്തനംതിട്ട തൂമ്പാക്കുളത്ത് ശക്തമായ ഉരുള്‍പൊട്ടലുണ്ടാവുകയും തേക്കുതോട് കൊച്ചുപാലം വെള്ളത്തിനടിയിലാവുകയും ചെയ്തു. പമ്പയ്ക്ക് പുറമെ കക്കട്ടാറിലും ജലനിരപ്പ് അപകടനില കടന്ന് ഉയരുകയാണ്.

മഴ കനത്തതോടെ റാന്നി, കോന്നി പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ആളുകള്‍ വീടുകളുടെ രണ്ടാം നിലയില്‍ വരെ അഭയം തേടിയതോടെ ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. റാന്നിയിലെ പല പഞ്ചായത്തുകളും പുറംലോകവുമായി ഒറ്റപ്പെട്ടു. പെട്ടെന്നുണ്ടായ പ്രളയത്തില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

ഇടുക്കി ജില്ലയിലും സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നു. ഉപ്പുതറയില്‍ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും ഉദ്യോഗസ്ഥര്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. വാഗമണ്ണിലും ഈരാറ്റുപേട്ട റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.