ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ വീണ്ടും കുറവ്. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 200 രൂപയിലേറെയാണ് ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം (ജൂലൈ 1, 2026) രാജ്യവ്യാപകമായി 183.50 രൂപയാണ് കുറച്ചിരുന്നത്. പശ്ചിമേഷ്യയിലെയും ആഗോള വിപണിയിലെയും അസ്ഥിരതകളെ തുടർന്ന് മുൻപ് വില വർധിപ്പിച്ചിരുന്നെങ്കിലും, കഴിഞ്ഞ മാസത്തിന് പിന്നാലെ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ധന വിലയിൽ ആശ്വാസകരമായ ഇടിവുണ്ടാകുന്നത്.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവിൽ ഗാർഹിക സിലിണ്ടർ വിലകൾ രാജ്യത്ത് മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപ കുറച്ചു. ഇതോടെ ഡൽഹിയിലെ പുതിയ വാണിജ്യ സിലിണ്ടർ വില 2,728 രൂപയായി മാറി. കൊൽക്കത്തയിൽ സിലിണ്ടറിന് 209 രൂപയാണ് കുറഞ്ഞത്. കൊൽക്കത്തയിലെ പുതിയ വില 2,872 രൂപയാണ്.
വിലക്കുറവ് രാജ്യത്തെ ഹോട്ടൽ, റെസ്റ്റോറന്റ്, കാറ്ററിങ് മേഖലകൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഇന്ധനവില കുറയുന്നത് വഴി ഹോട്ടൽ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ചെലവ് ഭാരം ഒരു പരിധി വരെ കുറക്കാൻ സാധിക്കും.
പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സമഗ്രമായി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. ഈ നിർണായക യോഗത്തിന് ശേഷമാണ് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില കുറക്കാൻ തീരുമാനമായത്. രാജ്യത്തെ ഇന്ധനലഭ്യതയും ഇന്ധനവിതരണവും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. നിലവിൽ ഇന്ത്യയിൽ എൽ.പി.ജി, പെട്രോൾ, ഡീസൽ എന്നിവക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്ന് യോഗം വിലയിരുത്തി. രാജ്യത്തെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകളും യോഗത്തിൽ ചർച്ചയായിട്ടുണ്ട്.
Home News Breaking News രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ വീണ്ടും കുറവ്






























