ആറന്മുള വള്ളസദ്യ ഇന്ന് സമാപിക്കും. പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തിവന്നിരുന്ന വള്ളസദ്യയുടെ സമാപന ചടങ്ങ് പകൽ 12ന് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു തുടങ്ങിയവർ പങ്കെടുക്കും. 20 സദ്യാലയങ്ങളിലായി നടന്നുവന്ന വള്ളസദ്യയിൽ ഇതുവരെ ഒന്നേമുക്കാൽ ലക്ഷത്തോളം പേർ പങ്കെടുത്തതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ പറഞ്ഞു. ആകെ 573 വള്ളസദ്യകളാണ് ഈ വർഷം ബുക്ക് ചെയ്ത്. 553 വള്ളസദ്യകൾ നടന്നു. 20 വള്ളസദ്യകൾ വഴിപാടുകാരുടെ അസൗകര്യം മൂലം അടുത്ത വർഷത്തേക്ക് മാറ്റിവച്ചു.
വള്ളസദ്യയിൽ പങ്കെടുത്ത പകുതിയിലധികം പള്ളിയോടങ്ങൾ വള്ളപ്പുരകളിലേക്ക് കയറ്റി. ബാക്കിയുള്ളവയും വരും ദിവസങ്ങളിൽ കരയ്ക്ക് കയറ്റും. 55 ദിവസമായി നടന്നുവന്ന സ്പെഷ്യൽപാസ് സദ്യ ബുധനാഴ്‌ച തെക്കേടത്തില്ലം സദ്യാലയത്തിൽ സമാപിക്കും. ഇരുപതിനായിരത്തിലധികം പേരാണ് സ്പെഷ്യൽ പാസ്മൂലം സദ്യയിൽ പങ്കെടുത്തത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ തീർഥയാത്ര സംഘത്തിലെ 600 പേർ വള്ളസദ്യയുടെ സമാപന ചടങ്ങിലും സദ്യയിലും പങ്കെടുക്കും.



























