കാലടി പാലത്തിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ പ്രഖ്യാപിച്ച അനിശ്ചിതകാല നിസ്സഹകരണ സമരം തുടരുന്നു. പാലം ബഹിഷ്‌കരിച്ചാണ് പ്രതിഷേധം.
പ്രതിഷേധത്തിന്റെ ഭാഗമായി അങ്കമാലി ഭാഗത്ത് നിന്ന് എത്തുന്ന ബസുകൾ കാലടിയിലും പെരുമ്പാവൂർ ഭാഗത്ത് നിന്ന് എത്തുന്ന ബസുകൾ താണിപ്പുഴയിലും സർവീസ് അവസാനിപ്പിക്കുകയാണ്. പാലത്തിലൂടെയുള്ള സർവീസ് താൽക്കാലികമായി നിർത്തിവച്ചാണ് തൊഴിലാളികളുടെ പ്രതിഷേധം .
കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് രാത്രികളിലായി പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. കാലടി എം.സി റോഡിൽ ഇപ്പോഴും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് ബസ് സർവീസുകളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.
ദിവസേന മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടി വരുന്നതിനാൽ സർവീസ് കൃത്യസമയത്ത് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പാലത്തിന്റെ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബസ് തൊഴിലാളികൾ അറിയിച്ചു.




























