തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് സംഘം കണ്ടെത്തി. ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കർ ആണ് അറസ്റ്റിലായത്. വിലകുറഞ്ഞ മദ്യം വാങ്ങി പ്രമുഖ സ്കോച്ച് ബ്രാൻഡുകളുടെ പേരിൽ വ്യാജമദ്യം നിർമിച്ച് വിൽപ്പന നടത്തിയെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ.
പ്രതിയിൽ നിന്ന് 14 ലിറ്റർ വ്യാജമദ്യവും ബെവ്‌കോയിൽ നിന്ന് വാങ്ങിയ ആറര ലിറ്റർ മദ്യവും പിടിച്ചെടുത്തു. ബെവ്‌കോയിൽ നിന്ന് വാങ്ങിയ വിലകുറഞ്ഞ മദ്യം കലർത്തി ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജമദ്യം നിർമിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡാണ് പരിശോധന നടത്തി വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. നിർമിച്ച വ്യാജമദ്യം ബാറുകൾ വഴിയും വിതരണം ചെയ്തിട്ടുണ്ടാകാമെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യാജമദ്യം വിതരണം ചെയ്ത ശൃംഖലയെക്കുറിച്ചും പരിശോധിച്ചുവരികയാണെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.




























