Home News Breaking News പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ല, ശൈലജയുടെ മണ്ഡലം മാറ്റിയതും പാളി; കുറ്റസമ്മതവുമായി കേന്ദ്രകമ്മിറ്റി...

പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ല, ശൈലജയുടെ മണ്ഡലം മാറ്റിയതും പാളി; കുറ്റസമ്മതവുമായി കേന്ദ്രകമ്മിറ്റി റിപ്പോർട്ട്

ന്യൂഡൽഹി: പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ലെന്ന കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. റിപ്പോർട്ട് ഇന്നലെ രാത്രി പാർട്ടി ഔദ്യോഗികമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ പ്രചാരണം പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാൻ എതിരാളികളെ സഹായിച്ചുവെന്നും, കെ.കെ ശൈലജയുടെ മണ്ഡലം മാറ്റിയത് തെറ്റായ സന്ദേശം നൽകിയെന്നും പാർട്ടി റിപ്പോർട്ടിൽ പറയുന്നു. പിണറായി സർക്കാരിന്‍റെ അവസാന അഞ്ച് വർഷത്തെ ഭരണത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും വിമർശനങ്ങളും ശരിവെക്കുന്നതാണ് അവലോകന റിപ്പോർട്ട്.

Also Read: വന്ദേഭാരതിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ പശയുടെ ട്യൂബ്, യാത്രക്കാരന്റെ ചുണ്ടിൽ പറ്റിപ്പിടിച്ച് പരിപ്പുവട, പരാതി

പാർട്ടിക്കും പിണറായി സർക്കാരിനും ഇടയിൽ ഏകോപനം ഉണ്ടായില്ലെന്നും മന്ത്രിമാർ പ്രവർത്തകരിൽ നിന്ന് അകന്നുവെന്നും നേതാക്കളുടെ ആഢംബര ജീവിതവും തിരിച്ചടിയായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മിക്കതും പരിഹരിച്ച ഭരണമായിരുന്നുവെന്ന മുൻപത്തെ അവകാശവാദം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ തള്ളുന്നുണ്ട്. ലെനിൻറെയും പി കൃഷ്ണപിള്ളയുടെയും വാക്കുകൾ ചൂണ്ടിക്കാട്ടി സ്വയം വിമർശനം വേണമെന്നും തെറ്റ് ഏറ്റ് പറയാൻ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തെ ഉപദേശിക്കുന്നുണ്ട്.

പിണറായി വിജയനിൽ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തിൽ പാളിച്ചയുണ്ടായി. ഒരാളിൽ എല്ലാം കേന്ദ്രീകരിക്കുന്നു എന്ന തെറ്റായ പ്രചാരണത്തിന് ഇതിന് കാരണമായി. ഇത് യുഡിഎഫിന് പിണറായി വിജയന് നേരെ ആക്രമിക്കാനുള്ള അവസരം നൽകി. കോൺഗ്രസിനെ തിരിച്ച് ആക്രമിക്കാനുള്ള അവസരം ഇല്ലാതായി. പാർട്ടിയുടെ യുവജന സംഘടനകൾക്ക് സാധാരണക്കാരുടെ വിഷയത്തിൽ ഇടപെടാനായില്ല. ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോവുക എന്ന നേരത്തെയുള്ള നിലപാടിൽ പാളിച്ച സംഭവിച്ചു. കെകെ ശൈലജയുടെ മണ്ഡലം മാറ്റിയതിൽ വീഴ്ച സംഭവിച്ചു. ഇതും പാർട്ടിക്കെതിരായ പ്രചാരണത്തിന് കാരണമായി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മറ്റികൾക്ക് വീഴ്ച പറ്റിയെന്നും ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here