കൊല്ലം.സംസ്ഥാനത്തെ അപകടകാരികളായ ‘ടി’ ജംഗ്ഷനുകൾ ‘നിവർത്താൻ’ മോട്ടോർ വാഹന വകുപ്പ്. പ്രത്യേക കർമ്മ പദ്ധതി ഒരുക്കാൻ തീരുമാനം.വിവിധവകുപ്പുകളുടെ സഹായത്തോടെ ജംഗ്ഷനുകൾ അപകടരഹിതമാക്കണമെന്നതാണ് പ്രധാന നിർദ്ദേശം.
സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ 55 ശതമാനവും ടി ജംഗ്ഷനുകളിലാണ് നടക്കുന്നതെന്ന പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പിൻ്റെ പുതിയ തീരുമാനം. ആദ്യ ഘട്ടമെന്ന നിലയിൽ സ്ഥിരം അപകടം നടക്കുന്ന ടി വളവുകളുടെ പട്ടിക തയ്യാറാക്കുകയാണ് ചെയ്യുക. പിന്നാലെ ടി വളവ് മാറ്റാൻ സ്വീകരിക്കേണ്ട ആക്ഷൻ പ്ലാൻ മോട്ടർ വാഹന വകുപ്പ് തയ്യാറാക്കും. ഓരോ സ്ഥലത്തും വ്യത്യസ്തമായ രീതിയിലാണ് പദ്ധതി നടപ്പാക്കുക.ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
സംസ്ഥാനത്തെ ടി വളവുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട പഠന റിപോർട്ട് തയ്യാറായി കഴിഞ്ഞാൽ അത് ഗതാഗതവകുപ്പിന് സമർപ്പിക്കും.
തുടർന്ന് വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളച്ച് ചർച്ച ചെയ്ത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. തിരക്കേറിയ ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകൾ മാറ്റുന്നതും റോഡിലേക്ക് നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതും എല്ലാം പരിഗണനയിലാണ്. അപകടങ്ങൾ കുറയ്ക്കാൻ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉണ്ടാകും.


































