കൊച്ചി: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം ഉപേക്ഷിക്കുന്നതായി സൂചന. അദ്ദേഹം പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായിട്ടില്ല. നിലവിൽ സിപിഐ ഹൈക്കോടതി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. അംഗത്വം പുതുക്കേണ്ട കാലാവധി അവസാനിച്ചിട്ടും പുതുക്കാതിരുന്നതോടെ, അദ്ദേഹം പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്.
എന്നാൽ അഡ്വ. ജയശങ്കർ പാർട്ടി അംഗത്വം പുതുക്കാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തിന് അറിയില്ല. അംഗത്വം പുതുക്കാൻ പാർട്ടി ജയശങ്കറിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നില്ലെന്നും സൂചനകളുണ്ട്. അംഗത്വം വേണ്ടെന്ന് വെക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് അഡ്വ. ജയശങ്കർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇടതുപാർട്ടി അംഗമായിരുന്നെങ്കിലും കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സർക്കാരിനെതിരെ ടെലിവിഷൻ ചർച്ചകളിൽ അഡ്വ. ജയശങ്കർ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതു പാർട്ടി നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിരുന്നു. നേരത്തെ പാർട്ടി മെമ്പർഷിപ്പ് പുതുക്കി നൽകാതിരുന്നപ്പോൾ, കൺട്രോൾ കമ്മീഷനെ സമീപിച്ചാണ് ജയശങ്കർ അംഗത്വം തിരികെ നേടിയത്.

































