തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം. നാളെ ഹൈക്കോടതിയിലാണ് അപ്പീൽ നൽകുന്നത്. 9ാം പ്രതി ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യത്തിനെതിരെയുള്ള പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് ഇങ്ങനെ വാദിച്ചത്. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാർ കോടതിയിലെത്തുന്നത് അപൂര്‍വമാണ്.
അതേസമയം, ഇ ഡി കേസിൽ എ സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. നാളെ സെഷൻസ് കോടതിയിൽ ഹാജരാകുന്നത് സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്. ഗീന കുമാരിയെ മാറ്റി ഇന്നു വൈകിട്ട് ഉത്തരവ് ഇറങ്ങി. കൊച്ചിയിൽ, ഡിജിപി ആസഫലി വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഗീന കുമാരിയെ ഉടൻ നീക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ കേസിനു ഹാജരാകും. പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റും. ഇഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
മുന്‍ എസ്എഫ്ഐ നേതാവായ ഗീനാകുമാരി തനിക്കുകിട്ടിയ അവസരം വിനിയോഗിച്ച് സാധാരണ നിയമജ്ഞര്‍ ചെയ്യാത്ത തരത്തില്‍ പ്രതിക്ക് അനുകൂലനീക്കം നടത്തിയെന്നാണ് വിലയിരുത്തല്‍.ഇതിന് സിപിഎം നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം കിട്ടിയെന്നാണ് കരുതുന്നത്. സര്‍ക്കാരിന്‍റെ നിലപാടിനെതിരെ ഇത്തരം ഒരു ചതി ഇഡിയും പ്രതീക്ഷിച്ചിരുന്നില്ല. മാനം രക്ഷിക്കാനാണ് ഗീനാകുമാരിക്കെതിരെകൂടി നടപടി നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.

































