പാലക്കാട്: ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടില്‍ യു ബാലചന്ദ്രന്‍ (55) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 6.30ഓടെ ചുനങ്ങാടുള്ള സ്വകാര്യ ടർഫിൽ പരിശീലനത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സഹകളിക്കാർ ഉടൻ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഎം ചുനങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും ബാലസംഘം പാലക്കാട് ജില്ലാ കൺവീനറും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ബാലചന്ദ്രൻ ഡിവൈഎഫ്ഐ പ്രവർത്തനരംഗത്തുകൂടിയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്. സഹകരണ ബാങ്കിങ് മേഖലയിലും പ്രവർത്തിച്ചുവരികയായിരുന്നു.
നിലവിൽ മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.ബാലചന്ദ്രന്റെ നിര്യാണത്തിൽ സിപിഎം നേതാക്കളും ജനപ്രതിനിധികളും അനുശോചനം രേഖപ്പെടുത്തി. അഡ്വ. കെ. പ്രേംകുമാർ എംഎൽഎ അനുശോചന സന്ദേശത്തിൽ, ഡിവൈഎഫ്ഐ കാലം മുതൽ സഹപ്രവർത്തകനായിരുന്ന ബാലചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മികച്ച പ്രാസംഗികനെന്ന നിലയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അകാലവിയോഗം വലിയ നഷ്ടമാണെന്നും പറഞ്ഞു.


































