തിരുവനന്തപുരം:അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാർത്തകളിൽ കടുത്ത പ്രതികരണവുമായി പിണറായി വിജയൻ രംഗത്ത്. പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ, അതിന്റെ മറവിൽ സംഘടിതമായി സാമ്പത്തിക തട്ടിപ്പ് കൂടിയാണ് നടത്തിയിരിക്കുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ഉൾപ്പെടെ നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ജനങ്ങളോട് പ്രതികരിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ നേരിട്ട് രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ വൻ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ഈ ട്രസ്റ്റിന് പിന്നിലുള്ളതെന്നും, ഇത് അവരുടെ രാഷ്ട്രീയത്തിന്റെ തനിനിറമാണ് പുറത്തുകൊണ്ടുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച കോടിക്കണക്കിന് രൂപ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനും ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



































