കോഴിക്കോട്. നഗരത്തില് വീണ്ടും കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസില് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ രണ്ടുപേരെ പൊലീസ അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില് നിന്ന് കൊണ്ടുവന്ന കഞ്ചാവ് കോഴിക്കോട് വില്പന നടത്താനാണെന്ന് പ്രതികള് മൊഴി നല്കി. അന്വേഷണം പെരുമ്പാവൂരിലേക്കും വ്യാപിപ്പിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് അറസ്റ്റ്.
ദീർഘദൂര കെഎസ്ആർടിസി ബസുകൾ വഴി ലഹരിവസ്തു കടത്ത് വ്യാപകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായി. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും നടക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് പുലർച്ചെ പെരുമ്പാവൂരിൽ നിന്ന് കെഎസ്ആർടിസി ബസിൽ കോഴിക്കോട് എത്തിയ രണ്ട് പേരെ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയതയത്. ഒഡിഷ സ്വദേശികളായ ശശാങ്ക് സിംഗ്, നിതിൻ ഡിങ്കൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് ഇവരുടെ പ്രധാന രീതി. അതിഥി തൊഴിലാളികളും കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരാണ് പ്രധാന ഉപഭോക്താക്കള്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കഞ്ചാവ് എത്തിച്ച ഉറവിടം, വിതരണ ശൃംഖല, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ആളുകൾ എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കാനാണ് തീരുമാനം. വരും ദിവസങ്ങളിലും ലഹരിവസ്തു കടത്ത് തടയുന്നതിനും വിതരണ ശൃംഖല തകർക്കുന്നതിനുമായി വ്യാപക പരിശോധനകളും തുടരുമെന്ന് പോലീസ് അറിയിച്ചു.




































