29.4 C
Kollam
Friday 11th September, 2026 | 05:32:49 PM
Home News Kerala കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം

കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം

ആലപ്പുഴ: അതിവേ​ഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം. കഞ്ഞിക്കുഴി തകിടിവെളിയിൽ സുനിൽ കുമാറിന്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.15നാണ് അപകടമുണ്ടായത്. ആലപ്പുഴ പഴവീട് മെഡിക്കൽ സെന്ററിനു എതിർവശത്താണ് സംഭവം. കാർ ആദ്യം മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷം സുധീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾക്കൊപ്പം തിരുവല്ലയിലെ ബന്ധു വീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ ചായകുടിക്കാൻ നിർത്തി. ചായ വാങ്ങിയ ഭാര്യ, സുധീഷിനു കൊടുത്ത ശേഷം കടയുടെ ഭാഗത്തേക്കു മാറിനിന്നു. ബൈക്കിൽ ചാരിനിന്നു ചായ കുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈതവന ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു വന്ന കാർ ആദ്യം ഓട്ടോയിലും പിന്നീട് സ്കൂട്ടറിലും മറ്റൊരു ബൈക്കിലും ഇടിച്ചിരുന്നു. റോഡരികിലെ മൺകൂന കടന്ന് വൈദ്യുതിത്തൂണിലിടിച്ചാണ് കാർ നിന്നത്. റോഡരികിൽ നിർത്തി ചായ കുടിക്കാൻ നിന്നവരുടെ വാഹനങ്ങളിലാണ് കാർ ആദ്യമിടിച്ചത്.

ആലപ്പുഴ പുന്നമട സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ യുവതിയെ വയറുവേദന കാരണം കാറിൽ കടപ്പുറത്തെ വനിതാ ശിശു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഭർത്താവും കൈക്കുഞ്ഞും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ സഹോദരനാണ് ഡ്രൈവറെന്നു പറയുന്നു. ആലപ്പുഴ സൗത്ത് പൊലീസ് ഇയാൾക്കെതിരേ കേസെടുത്തു.

സുധീഷിന്റെ മക്കൾ: വരുൺദേവ്, വാമിക. അമ്മ: ജാസ്മിൻ. സഹോദരൻ: സുമേഷ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.