കൊച്ചി. ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ പാലക്കാട് സ്വദേശിക്ക് നഷ്ടമായത് ഒരു കോടി 13 ലക്ഷം. പാലക്കാട് ജില്ലയിൽ മാത്രം 5 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. പരാതിക്കാർക്ക് നേരെ വധശ്രമം ഉണ്ടായെന്നും മുഖ്യപ്രതി സ്റ്റാൻലി സൈമണിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും പരാതിക്കാരൻ ബിഗ് ടിവിയോട് പറഞ്ഞു.
ക്രിപ്റ്റോ കറൻസി ഇടപാടിന്റെ മറവിൽ സംസ്ഥാന വ്യാപകമായി 250 കോടിയോളം രൂപയുടെ തട്ടിപ്പാണ് സ്റ്റാൻലി സൈമണും സംഘവും നടത്തിയത്. പാലക്കാട് സ്വദേശിയായ യുവാവിന് നഷ്ടമായത് ഒരു കോടി 13 ലക്ഷം രൂപ. പരാതി നൽകിയതിന് അർധരാത്രി വീട് ആക്രമിച്ചെന്നും വാഹനം തകർത്തെന്നും പരാതിക്കാരൻ. സ്റ്റാൻലിക്കെതിരെ രേഖാമൂലം പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപണം
ഇടപാടുകാരിൽ നിന്ന് ബാങ്ക് വഴി ഫണ്ട് സ്വീകരിക്കില്ല. പരമാവധി ഇടപാടുകൾ പണമായി മാത്രം. ക്രിപ്റ്റോ ഇടപാടുകളും തട്ടിപ്പ് പണവും കൈകാര്യം ചെയ്യുന്നതും സ്റ്റാൻലിയുടെ മകൾ ജനിഫർ ആണെന്നും പരാതിക്കാരൻ
സ്റ്റാൻലി സൈമണിന് പോലീസിലും രാഷ്ട്രീയക്കാർക്കിടയിലും ശക്തമായ പിടിപാട് ഉണ്ടെന്നും പരാതിക്കാർ. പലതവണ പരാതി നൽകിയിട്ടും FIR ൽ നിന്ന് സ്റ്റാൻലിയുടെ പേര് പോലീസ് ഒഴിവാക്കിയെന്നും ആരോപണം. കേസിൽ വിദേശ ബന്ധം കണ്ടെത്തിയ സാഹചര്യത്തിൽ NIA യും ED യും അന്വേഷണം തുടരുകയാണ്




































