കോഴിക്കോട്. മുക്കത്ത് മൂന്ന് കിലോയോളം MDMA പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെയാണ് മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ഏപ്രിൽ രണ്ടിന് MDMA യുമായി പിടിയിലായ മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. മുക്കത്തെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് 2.803 കിലോ ഗ്രാം MDMA പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഹനീഫ.ഇയാളുമായി വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയുമായി പോലീസ് സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടത്.
മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, കോഴിക്കോട് ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുമാണ് പ്രതിയുമായി കഴിഞ്ഞ ദിവസം രാജധാനി എക്സ്പ്രസിൽ ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ഗുജറാത്തിലെ വഡോദരക്ക് സമീപം വെച്ച് പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ട്രെയിനിൽ തിരച്ചിൽ നടത്തിയെങ്കിലും ഹനീഫയെ കണ്ടെത്താൻ ആയില്ല. തുടർന്ന് ലോക്കല് പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.



































